തിരുവനന്തപുരം: വീട്ടിൽ കഞ്ചാവ് ചെടി നട്ടുവളർത്തി പരിപാലിച്ച സംഭവത്തിൽ യുവാവിന് ഒന്നേകാല്‍ വര്‍ഷം കഠിന തടവും 30,000 രൂപ പിഴയും കോടതി ശിക്ഷവിധിച്ചു. നെയ്യാറ്റിന്‍കര പെരുമ്പഴുതൂര്‍ സ്വദേശി ബിനീഷ് ആണ് പ്രതി. സഹോദരിയുടെ വീട്ടിലാണ് ഇയാൾ കഞ്ചാവ് ചെടികൾ നട്ടുവളർത്തിയത്. 13 ചെടികളാണ് പ്രതി നട്ടത്.
പിഴ ഒടുക്കാതിരുന്നാല്‍ 3 മാസം അധിക കഠിന തടവും അനുഭവിക്കണം. തിരുവനന്തപുരം ഒന്നാം അഡീഷനല്‍ സെഷന്‍സ് ജഡ്ജി കെ.അനില്‍കുമാര്‍ ആണ് പ്രതിക്ക് ശിക്ഷ വിധിച്ചത്. സഹോദരിയുടെ വസ്തുവില്‍ 13 കഞ്ചാവ് ചെടികള്‍ നട്ടുവളര്‍ത്തി പരിപാലിച്ച കേസിലാണു ശിക്ഷ. 2016 ഒക്ടോബര്‍ 12 നാണു സംഭവം. നെയ്യാറ്റിന്‍കര എക്‌സൈസ് സംഘത്തിന്റെ പെട്രോളിങ്ങിനിടെ വിവരം ലഭിച്ചത് അനുസരിച്ചു നടത്തിയ പരിശോധനയിലാണ് ബിനീഷ് കുടുങ്ങിയത്. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി.രാജാ സിംഗ് ആണ് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ ഡി.ജി. റെക്‌സ് ഹാജരായി.

