കോട്ടയം : വാഹന പരിശോധനയുടെ പേരിൽ പാലാ സ്റ്റേഷനിൽ വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ച കേസിൽ രണ്ട് പോലീസുകാർക്കെതിരെ നടപടി. എഎസ്ഐ ബിജു കെ തോമസ്, ഗ്രേഡ് എസ് ഐ പ്രേംസൺ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ജില്ല പോലീസ് മേധാവി ഇതുമായി ബന്ധപ്പെട്ട് ഡിഐജിക്ക് റിപ്പോർട്ടും കൈമാറിയിരുന്നു. റിപ്പോർട്ടിനെതുടർന്ന് ഡിഐജിയാണ് ഇരുവരെയും സസ്പെൻഡ് ചെയ്തുകൊണ്ടുള്ള ഉത്തരവിറക്കിയത് പെരുമ്പാവൂർ സ്വദേശി പാർത്ഥിപന്റെ പരാതിയിലാണ് ഐപിസി 323, 325 വകുപ്പ് ചുമത്തി രണ്ടു പോലീസുകാർക്കെതിരെ നേരത്തെ കേസെടുത്തിരുന്നത്. പോലീസ് മർദ്ദനത്തിൽ പെരുമ്പാവൂർ സ്വദേശിയായ 17 കാരന് നട്ടെല്ലിനാണ് പരിക്കേറ്റത്.
വിദ്യാർത്ഥിയുടെ ആരോപണം പാലാ പോലീസ് നിഷേധിച്ചെങ്കിലും കോട്ടയം എസ്പി അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. ഇക്കഴിഞ്ഞ ഒക്ടോബർ 28നാണ് സംഭവം. കൂട്ടുകാരനെ വിളിക്കാൻ കാറുമായി പോയ പാർത്ഥിപനെ വഴിയിൽ പോലീസ് കൈ കാണിച്ചു. വണ്ടി നിർത്താത്തതിനെ തുടർന്ന് പിന്തുടർന്ന് പിടികൂടുകയായിരുന്നു. ലൈസൻസ് ഇല്ലാതെ വാഹനമോടിച്ചതിന് പാലാ പോലീസ് സ്റ്റേഷനിൽ എത്തിച്ചു. കൈയ്യിൽ ലഹരി മരുന്ന് ഉണ്ടെന്ന് ആരോപിച്ച് പോലീസ് മർദ്ദിച്ചെന്നാണ് വിദ്യാർത്ഥി ആരോപിക്കുന്നത്. സ്റ്റേഷനിൽ ക്യാമറയില്ലാത്ത ഭാഗത്തേക്ക് മാറ്റി നിർത്തിയായിരുന്നു മർദ്ദനമെന്നും വിദ്യാർത്ഥി പറയുന്നു.
