ബെംഗളൂരു: ഒന്നിച്ച് കൂടെ ജീവിക്കണമെങ്കിൽ ദിവസം 5,000 രൂപ കുറഞ്ഞത് നൽകണം. വിവാഹ മോചനം ആവശ്യപ്പെട്ടപ്പോൾ 45 ലക്ഷം തരാതെ ഒഴിവാകില്ലെന്ന് ഭാര്യ, ഒടുവിൽ ഗത്യന്തരമില്ലാതെ ഭർത്താവായ സോഫ്റ്റ് വെയർ എഞ്ചിനീയര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നൽകി. ഭാര്യയിൽ നിന്നും താൻ നേരിടുന്ന ശാരീരിക മാനസിക പീഡനങ്ങൾ ഇനിയും സഹിക്കാൻ കഴിയില്ലെന്ന് യുവാവ് പരാതിയിൽ ആരോപിച്ചു. ബെംഗളൂരുവിലാണ് സംഭവം. വൈലിക്കാവൽ പോലീസ് സ്റ്റേഷനില്‍ ആണ് ഇത് സംബന്ധിച്ച പരാതി നല്‍കിയത്. വിവാഹ മോചിതയാകാതെ ഒപ്പം താമസിക്കണമെങ്കില്‍ ദിവസം 5,000 രൂപ വീതം നല്‍കണമെന്നതാണ് തന്‍റെ ഭാര്യയുടെ ആവശ്യമെന്ന് ശ്രീകാന്ത് നല്‍കിയ പരാതിയില്‍ പറയുന്നു. ഇത് സംബന്ധിച്ച് ഭര്‍ത്താവ് തന്നെ സമൂഹ മാധ്യമത്തില്‍ പങ്കുവച്ച വീഡിയോ വൈറലായി.
ശ്രീകാന്തിനോട് കൂടെ ജീവിക്കാനായി ഒരോ ദിവസനും 5,000 രൂപ വീതം തരണമെന്ന് ആവശ്യപ്പെടുന്ന ഭാര്യ ബിന്ദുവിന്‍റെ വീഡിയോയാണ് സമൂഹ മാധ്യമത്തിൽ എത്തിയത്. കുട്ടികള്‍ വേണമെന്ന് താന്‍ ആവശ്യപ്പെട്ടെങ്കിലും ഭാര്യയ്ക്ക് അതില്‍ താത്പര്യമില്ലെന്നും അത് അവളുടെ ആകാരവടിവിനെ ഇല്ലാതാക്കുമെന്ന് പറഞ്ഞതായും ശ്രീകാന്ത് പറയുന്നു. ഇത് തങ്ങളുടെ കുടുംബ ജീവിതത്തെ തകിടം മറിച്ചെന്നും ശ്രീകാന്ത് കൂട്ടിചേര്‍ക്കുന്നു. 2022 -ലാണ് ഇരുവരുടെയും വിവാഹം. അതിന് പിന്നീടിങ്ങോട്ട് തനിക്ക് സമാധാനം ലഭിച്ചിട്ടില്ലെന്നും എന്നും എന്തെങ്കിലും നിസാര കാര്യമുണ്ടാക്കി തന്നോട് വഴക്കടിക്കുന്നതിലാണ് ഭാര്യയ്ക്ക് താത്പര്യം. മിക്ക ദിവസങ്ങളിലും ശാരീരകമായും മാനസികമായ ഉപദ്രവം താന്‍ നേരിടുന്നു. കുടുംബജീവിതത്തിലെ താളപിഴകൾ തന്‍റെ ജോലിയെയും ബാധിക്കുന്നു.
വീട്ടില്‍ ഇരുന്ന് കൊണ്ട് ജോലി ചെയ്യുകയെന്നത് ആലോചിക്കാന്‍ പോലും പറ്റാത്ത കാര്യമാണ്. ഓഫീസുമായി ബന്ധപ്പെട്ട് ഓണ്‍ലൈന്‍ മീറ്റിംഗുകൾക്കിടയില്‍ വന്ന് നൃത്തം ചെയ്യുക അതല്ലെങ്കില്‍ ഏറ്റവും കൂടിയ വോളിയത്തില്‍ പാട്ട് വയ്ക്കുക എന്നതാണ് ഭാര്യയുടെ ഇഷ്ട വിനോദങ്ങൾ. സമാധാനം നഷ്ടപ്പെട്ടപ്പോഴാണ് താന്‍ വിവാഹമോചനം മുന്നോട്ട് വച്ചത്. 45 ലക്ഷം രൂപ തന്നാല്‍ മാത്രം വിവാഹമോചനമെന്നാണ് ഭാര്യയുടെ നിലപാടെന്നും അദ്ദേഹം പറയുന്നു. പിന്നീട് ഭാര്യ തന്നെ നിരവധി തവണ ശാരീരകമായി അക്രമിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ വീഡിയോ വൈറലായതിന് പിന്നാലെ ഭാര്യ ശ്രീകാന്തിനെതിരെ രംഗത്തെത്തി. ശ്രീകാന്തിന്‍റെ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് യുവതി അവകാപ്പെട്ടു. അതേസമയം ശ്രീകാന്ത് വൈലിക്കാവൽ പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതി അന്വേഷണങ്ങൾക്കായി സദാശിവനഗർ പോലീസ് സ്റ്റേഷന് കൈമാറി.
