ബത്തേരി: വയനാട് ജില്ലയിലെ മാനന്തവാടി ചാലിഗദ്ദ പനച്ചിയിൽ അജീഷിനെ ചവിട്ടിക്കൊന്ന ബേലൂർ മഖ്നയെന്ന മോഴയാനയെ മയക്കുവെടി വച്ചു പിടികൂടിയാൽ പാർപ്പിക്കുന്നതിനായി മുത്തങ്ങ ആനപ്പന്തിയിൽ തടിക്കൂട് നിർമാണം പൂർത്തിയായി.
യുദ്ധകാലാടിസ്ഥാനത്തിൽ 2 ദിവസം കൊണ്ടാണു കൂടിന്റെ നിർമാണം പൂർത്തിയാക്കിയത്. 2023 ജനുവരിയിൽ ബത്തേരിയിൽ നിന്നു പിടികൂടി പിഎം 2 എന്ന പന്തല്ലൂർ മഖ്നയെ പാർപ്പിച്ചിരുന്ന കൂടിന്റെ 24 തൂണുകൾ നിലനിർത്തിയാണു പുതിയ കൂട് ഒരുക്കിയത്. പുതിയ കൂടിനായി 90 യൂക്കാലിപ്റ്റസ് മരങ്ങൾ വന്യജീവി സങ്കേതത്തിൽ നിന്നുതന്നെ മുറിച്ചെടുത്തു. മണ്ണുമാന്തിയും ക്രെയിനും ഉപയോഗിച്ചാണു നിർമാണം വേഗത്തിലാക്കിയത്.
2 ലക്ഷത്തോളം രൂപയാണ് ഒരു കൂടിന്റെ നിർമാണച്ചെലവ്. ആനയെ പിടികൂടി മുത്തങ്ങയിലെത്തിച്ചാൽ കുങ്കിയാനകളുടെ സഹായത്തോടെയാകും കൂട്ടിൽ കയറ്റുക

