ന്യൂഡൽഹി: കോൺഗ്രസ് പ്രവർത്തക സമിതിയെ പ്രഖ്യാപിച്ചു. കോൺഗ്രസിന്റെ ഏറ്റവും ഉയർന്ന സംഘടനാ വേദിയായ പ്രവർത്തകസമിതിയിൽ ശശി തരൂർ. രമേശ് ചെന്നിത്തലയെ സ്ഥിരം ക്ഷണിതാവാക്കി. കൊടിക്കുന്നിൽ സുരേഷിനെ പ്രത്യേക ക്ഷണിതാവായി ഉൾപ്പെടുത്തി. കൂടാതെ നിലവിലെ പ്രവർത്തക സമിതി അംഗമായ മുതിർന്ന നേതാവ് എ.കെ.ആന്റണിയും തുടരും.
രാജസ്ഥാനിൽനിന്ന് യുവനേതാവ് സച്ചിൻ പൈലറ്റ് സമിതിയംഗമായി ദേശീയ രാഷ്ട്രീയത്തിലേക്കെത്തി. രാജസ്ഥാൻ രാഷ്ട്രീയത്തിൽ നിൽക്കാനാണ് സച്ചിനു താൽപര്യമെങ്കിലും അവിടെ മുഖ്യമന്ത്രി അശോക് ഗെലോട്ടുമായി അദ്ദേഹം അധികാരപ്പോരിലാണ്. ഗെലോട്ടിനെ മാറ്റി തന്നെ മുഖ്യമന്ത്രിയാക്കണമെന്ന സച്ചിന്റെ ആവശ്യം തള്ളിയ ഹൈക്കമാൻഡ്, പകരം പദവിയെന്ന നിലയിലാണ് പ്രവർത്തക സമിതിയിൽ ഉൾപ്പെടുത്തിയത്. സിപിഐയിൽ നിന്ന് എത്തിയ യുവനേതാവ് കനയ്യ കുമാറിനെ സ്ഥിരം ക്ഷണിതാവായി ഉൾപ്പെടുത്തിയിട്ടുണ്ട്.
അടുത്ത വർഷം ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, ഏറെ നിർണ്ണായകമായ നാളുകളിലേക്കാണ് പാർട്ടി കടക്കുന്നത്. കാരണം, രാഷ്ട്രീയമായി പാർട്ടിക്കു കരുത്തേകാൻ കെൽപുള്ള നേതാക്കളാണ് 39 അംഗ സമിതിയിൽ ഇടംപിടിച്ചത്. പാർട്ടി പ്രസിഡന്റ് മല്ലികാർജുൻ ഖർഗെയും രാഹുൽ ഗാന്ധിയും കഴിഞ്ഞ ദിവസം നടത്തിയ ചർച്ചയിൽ സമിതിയംഗങ്ങളെ സംബന്ധിച്ച് ഏകദേശ ധാരണയായിരുന്നു. യുവാക്കൾ, ദളിതർ, വനിതകൾ എന്നിവർക്ക് 50% നീക്കിവയ്ക്കുന്നതിനാൽ നിരവധി പുതുമുഖങ്ങൾ ഇടംപിടിച്ചു.
