ചെന്നൈ : മകളുടെ സഹപാഠികളായ വിദ്യാർത്ഥിനികളെ ഉപയോഗിച്ച് പെൺവാണിഭം നടത്തിവന്ന യുവതിയുൾപ്പെടെ ഏഴുപേർ പിടിയിൽ. ചെന്നൈയിൽ താമസിക്കുന്ന 37കാരി, കൂട്ടാളികളായ രാമചന്ദ്ര(42), സുമതി (43), മായ ഒലി (29), രാമേന്ദ്രൻ (70), ജയശ്രീ (43), കോയമ്പത്തൂർ സ്വദേശി അശോക്‌കുമാർ (31) എന്നിവരെയാണ് ചെന്നെ പൊലീസ് അറസ്റ്റ് ചെയ്തത്. സ്കൂൾ വിദ്യാർത്ഥിനികളെ ഉപയോഗിച്ച് പെൺവാണിഭം നടത്തുന്നതായി ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.
ബ്യൂട്ടീഷ്യൻ കോഴ്‌സ് പഠിപ്പിക്കാനെന്ന വ്യാജേനയാണ് മുഖ്യപ്രതിയായ യുവതി മകളുടെ സഹപാഠികളുമായി സൗഹൃദം സ്ഥാപിച്ചത്. തുടർന്ന് കുട്ടികളുടെ സാമ്പത്തിക പശ്ചാത്തലം ചൂഷണം ചെയ്യുകയും 25,000 മുതൽ 35,000 രൂപ വരെ നൽകാമെന്ന് വാഗ്ദാനം ചെയ്ത് പെൺവാണിഭത്തിന് ഉപയോഗിക്കുകയായിരുന്നു, പ്രധാനമായും ഹൈദരാബാദ്, കോയമ്പത്തൂർ എന്നിവിടങ്ങളിൽ നിന്നുള്ല വൃദ്ധർ ഉൾപ്പെടെയായിരുന്നു ഇടപാടുകാർ. എ.സി.പി രാജലക്ഷ്മിയുടെ നേതൃത്വത്തിൽ ന ലോഡ്‌ജിൽ നടത്തിയ റെയ്ജിൽ സംഘത്തിൻ്റെ കെണിയിൽ പെട്ട 17, 18,വയസുള്ള രണ്ട് പെൺകുട്ടികളെ രക്ഷപ്പെടുത്തുകയും ചെയ്തു. പ്രതികളിൽ നിന്ന് ഏഴു മൊബൈൽ ഫോണുകളും ഒരു കാറും പൊലീസ് കസ്റ്റഡിയിലെടുത്തു.
ചെന്നൈയ്ക്ക് പുറമേ ഡൽഹിയിലുംഹൈദരാബാദിലും പെൺകുട്ടികളെ സംഘം ഇടപാടുകാർക്ക് എത്തിച്ചിരുന്നു. വിസമ്മതം പ്രകടിപ്പിക്കുന്നവരോട് നഗ്നവിഡിയോകൾ കൈവശമുണ്ടെന്നും വീട്ടുകാർക്ക് അയച്ചു കൊടുക്കുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തിയിരുന്നതായും പൊലീസ് പറഞ്ഞു. സമൂഹമാദ്ധ്യമങ്ങൾ വഴിയാണ് യുവതി ഇടപാടുകാരെ കണ്ടെത്തിയിരുന്നത്. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സംഭവത്തിൽ ഇരകളായ പെൺകുട്ടികൾക്ക് കൗൺസലിംഗ് നൽകുമെന്നും അധികൃതർ അറിയിച്ചു.

