പൃഥ്വിരാജും സുപ്രിയ മേനോനും ഉടമകളായ കേരള സൂപ്പർ ലീഗ് ഫുട്ബോൾ ക്ലബ്ബിനു പേരായി. ‘ഫോഴ്സാ കൊച്ചി’ എന്നാണ് പേര്. അനുയോജ്യമായ പേര് കണ്ടെത്താൻ പൃഥ്വിരാജും സുപ്രിയാ മേനോനും ഒരു ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ സ്പോർട്സ് പ്രേമികളോട് ആവശ്യപ്പെട്ടിരുന്നു. “ഒരു പുതിയ അധ്യായം കുറിക്കാൻ ‘ഫോഴ്സാ കൊച്ചി’ കാൽപന്തിന്റെ ലോകത്തിലേക്ക് വിജയം നേടാൻ ഞങ്ങൾ കളത്തിൽ ഇറങ്ങുകയാണ്. പലനാടുകളിലെ ലോകോത്തര പ്രതിഭകളെയും കൊച്ചിയുടെ സ്വന്തം ആവേശം നിറഞ്ഞ ആരാധകരെയും ഒന്നിപ്പിക്കാൻ, ഒരു പുത്തൻ ചരിത്രം തുടങ്ങാൻ!,” പേര് പ്രഖ്യാപിച്ചു കൊണ്ടുള്ള ഔദ്യോഗിക കുറിപ്പിൽ വിവരിക്കുന്നു.
ലീഗിൽ മത്സരിക്കുന്ന ആറ് ടീമുകളിലൊന്നായ കൊച്ചി എഫ്‌സിയിലാണ് ദമ്പതികൾക്ക് നിക്ഷേപം.
ഈ നീക്കം ഒരു നിക്ഷേപം മാത്രമല്ല, പ്രാദേശിക കായിക സംസ്കാരം ഉയർത്താനുള്ള ആവേശകരമായ ശ്രമം കൂടിയാണ്. കൊച്ചി എഫ്‌സി ഏറ്റെടുക്കുന്നതിലൂടെ, ഈ മേഖലയിലെ വളർന്നുവരുന്ന ഫുട്ബോൾ പ്രതിഭകൾക്ക് ഒരു വേദി ഒരുക്കാനും കളിക്കാർക്ക് മികവ് പ്രകടിപ്പിക്കാൻ അവസരങ്ങൾ സൃഷ്ടിക്കാനും ദമ്പതികൾ ലക്ഷ്യമിടുന്നു.
കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, തൃശൂർ, കണ്ണൂർ, മലപ്പുറം എന്നിവിടങ്ങളിലെ ആറ് ടീമുകളാണ് ചാമ്പ്യൻഷിപ്പിൽ മാറ്റുരയ്ക്കുക. ലീഗിൻ്റെ ഉദ്ഘാടന സീസൺ, ഫുട്ബോൾ ഒരു വികാരമായി കാണുന്ന കേരളത്തിൽ പ്രൊഫഷണൽ തലത്തിലും അടിസ്ഥാന തലത്തിലും ഫുട്ബോൾ പ്രവർത്തനങ്ങൾ ഗണ്യമായി ഉയർത്തുമെന്ന് പൃഥ്വിരാജ് പ്രത്യാശ പ്രകടിപ്പിച്ചു. അർഹതപെട്ടവരും ഉയർന്നു വരാനിരിക്കുന്നതുമായ കളിക്കാർക്ക് ഇത് നിരവധി അവസരങ്ങൾ സൃഷ്ടിക്കുമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.

