ന്യൂഡൽഹി:കഴിഞ്ഞ മാസം അവസാനം ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചക വാതക വില കുറച്ചതിന് പിന്നാലെ ഇന്ധന വിലയും കുറയ്ക്കാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട്. ജെ എം ഫിനാൻഷ്യൽ ഇൻസ്റ്റിറ്റ്യൂഷണൽ സെക്യൂരിറ്റീസ് റിപ്പോർട്ട് പ്രകാരം ദീപാവലിയോട് അനുബന്ധിച്ച് പെട്രോൾ-ഡീസൽ വില മൂന്ന് രൂപ മുതൽ അഞ്ച് രൂപ വരെ കുറച്ചേക്കുമെന്നാണ് സൂചന.
നവംബർ – ഡിസംബർ മാസങ്ങളിൽ വിവിധ സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതാണ് ഇന്ധന വില കുറയ്ക്കാൻ സർക്കാരിനെ പ്രേരിപ്പിക്കുന്നത്. ഇന്ധനവിലയിലുള്ള എക്സൈസ് തീരുവ അല്ലെങ്കിൽ വാറ്റിൽ കുറവ് വരുത്തുകയായിരിക്കും ചെയ്യുക. നിലവിൽ ക്രൂഡ് ഓയിൽ വില ഉയർന്നു നിൽക്കുന്നതിനാൽ എണ്ണക്കമ്പനികളുടെ വില കുറയ്ക്കാൻ സാധ്യത കുറവാണ്. എന്നാൽ ക്രൂഡ് വില കുറഞ്ഞ സമയത്തും ഇന്ധനവില കുറയ്ക്കാൻ എണ്ണക്കമ്പനികൾ തയ്യാറായില്ല. അതിനാൽ തന്നെ വില കുറയ്ക്കാൻ എണ്ണക്കമ്പനികളോട് കേന്ദ്രസർക്കാർ ആവശ്യപ്പെടാനും സാധ്യതയുണ്ട്.
കഴിഞ്ഞമാസം അവസാനമാണ് ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറിന് (14.2 കിലോഗ്രാം) കേന്ദ്രം 200 രൂപ കുറച്ചു. രാജ്യത്തെ കോടിക്കണക്കിനു സഹോദരിമാർക്കുള്ള ‘രക്ഷാബന്ധൻ’ സമ്മാനമാണിനിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്. ഇന്ത്യൻ ഓയിൽ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നീ പൊതുമേഖല എണ്ണക്കമ്പനികൾ വിലക്കുറവിന്റെ ബാധ്യത ഏറ്റെടുക്കും. പിന്നീട് ഈ കേന്ദ്ര തുക കമ്പനികൾക്ക് നൽകിയേക്കും. 2022 ഒക്ടോബറിൽ സമാനരീതിയിൽ 22,000 കോടി രൂപ കമ്പനികൾക്ക് നൽകിയിരുന്നു
