കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മന്റെ ലീഡ് മുപ്പത്തി ഏഴായിരം കടന്നു. ലഭ്യമായ അവസാന ഫല സൂചനകൾ അനുസരിച്ച് 32354 വോട്ടുകളാണ് ചാണ്ടി ഉമ്മന്റെ ലീഡ്. ഉമ്മൻചാണ്ടിയെ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ വിറപ്പിച്ച ജെയ്ക്ക് സി തോമസിനെ ബഹുദൂരം പിന്നിലാക്കിയാണ് ചാണ്ടി ഉമ്മന്‍റെ ഈ മുന്നേറ്റം. അതേസമയം, ബിജെപി ചിത്രത്തിൽ പോലുമില്ല എന്ന നിലയിലാണ്.
അതേസമയം, പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ആദ്യ റൗണ്ട് വോട്ടെണ്ണൽ പൂർത്തിയാകുമ്പോൾ യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മന്റെ അശ്വമേധത്തിൽ പിടിച്ചുനിൽക്കാനാകാതെ സിപിഎമ്മും ബിജെപിയും. ആദ്യ റൗണ്ട് ഫലസൂചനകൾ പുറത്തുവരുമ്പോൾ ബിജെപി സ്ഥാനാർത്ഥി ലിജിൻ ലാലിന് നേടാനായത് അഞ്ഞൂറിൽ താഴെ വോട്ടുകൾ മാത്രം. അതേസമയം, 2500ൽപരം വോട്ടുകൽ മാത്രമാണ് സിപിഎം സ്ഥാനാർത്ഥി ജെയ്ക് സി തോമസ് നേടിയത്. അയ്യാരിരത്തിലേറെ വോട്ടുമായി യുഡിഎഫ് വമ്പൻ കുതിപ്പാണ് ആദ്യ റൗണ്ടിൽ നടത്തിയത്.
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ആദ്യം വോട്ട് എണ്ണിയ അയർക്കുന്നം അകമഴിഞ്ഞ പിന്തുണയാണ് യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മന് നൽകിയത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ഉമ്മൻചാണ്ടിക്ക് അയർക്കുന്നത് ലഭിച്ച വോട്ട് മറികടന്നാണ് ചാണ്ടി ഉമ്മൻ ആദ്യ റൗണ്ടിൽ തന്നെ കുതിച്ചത്. ജെയ്ക്ക് താമസിക്കുന്ന മണർക്കാട് നിന്ന് അധികം ദൂരെ അല്ലാത്ത അയർക്കുന്നം എന്നും യുഡിഎഫിനെ തുണച്ചതാണ് ചരിത്രം.
അയർക്കുന്നത് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ഉമ്മൻചാണ്ടിക്ക് 1293 വോട്ടിൻറെ ലീഡാണ് ഉണ്ടായിരുന്നത്. അത് മറികടന്ന് ലീഡ് ഉയർത്താൻ ചാണ്ടി ഉമ്മന് സാധിച്ചു. അയർക്കുന്നം പഞ്ചായത്തിലെ 28 ബൂത്തുകളാണ് ആദ്യ രണ്ട് റൗണ്ടുകളിലായി എണ്ണിയത്. ഇതിൽ എല്ലാ ബൂത്തുകളിലും ലീഡ് നേടാൻ ചാണ്ടിക്ക് സാധിച്ചു. കഴിഞ്ഞ വട്ടം ജെയ്ക്ക് മുന്നിലെത്തിയ ബൂത്തുകളിൽ പോലും ഇത്തവണ ചാണ്ടി ഉമ്മനാണ് മുന്നിലെത്തിയത്. ഇത് ഒരു ട്രെൻഡ് ആണെന്നാണ് യുഡിഎഫ് കേന്ദ്രങ്ങൾ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നത്.
പുതുപ്പള്ളിയിൽ ഉപതെരഞ്ഞെടുപ്പിൽ പോസ്റ്റൽ വോട്ടിൽ എണ്ണിക്കഴിഞ്ഞപ്പോൾ യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മനാണ് ആദ്യ ലീഡ് നേടാൻ സാധിച്ചിരുന്നു. നാല് വോട്ടുകൾക്കാണ് ചാണ്ടി ഉമ്മൻ പോസ്റ്റൽ വോട്ടുകളിൽ മുന്നിലെത്തിയത്. പോസ്റ്റൽ വോട്ടുകളിൽ ഏഴ് വോട്ടുകൾ ചാണ്ടി ഉമ്മനും മൂന്ന് വോട്ടുകൾ ജെയ്ക് സി തോമസിനുമാണ് ലഭിച്ചത്. കോട്ടയം ബസേലിയസ് കോളേജിലാണ് പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൻറെ വോട്ടെണ്ണൽ നടക്കുന്നത്. താക്കോലുകൾ തമ്മിൽ മാറിപ്പോയതിനാൽ സ്ട്രോങ്ങ് റൂം വൈകിയാണ് തുറന്നത്. അതിനാൽ വോട്ടെണ്ണലും വൈകിയാണ് ആരംഭിച്ചത്. ആദ്യം പോസ്റ്റൽ വോട്ടുകളാണ് എണ്ണിയത്. പത്ത് പോസ്റ്റൽ വോട്ടുകളാണ് ആകെ ഉണ്ടായിരുന്നത്. അതിൽ ഏഴും നേടി ചാണ്ടി ഉമ്മൻ ആദ്യ ലീഡ് നേടുകയായിരുന്നു.