ഇംഫാൽ: മണിപ്പൂരിലെ ഷിഹായ് ഖുല്ലെൻ മലനിരകളിൽ അനധികൃത പോപ്പി കൃഷി കണ്ടെത്തി. 55 എക്കറോളം വരുന്ന പോപ്പി കൃഷിയാണ് നശിപ്പിച്ചത്. മണിപ്പൂർ പോലീസും വനം വകുപ്പും ചേർന്ന് സംയുക്തമായാണ് ഉഖ്‌റുൽ ജില്ലയിലുള്ള ഈ മലനിരകളിലെ പോപ്പിത്തോട്ടം നശിപ്പിച്ചത്. ചൊവ്വാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്.
പോപ്പി കൃഷി നശിപ്പിക്കുന്നതിനുള്ള കർമ്മ പദ്ധതിയുടെ ഭാഗമായി റിമോട്ട് സെൻസിംഗും ജിഐഎസ് സാങ്കേതികവിദ്യയും ഉപയോഗിച്ച് പോപ്പി കൃഷി ചെയ്യുന്ന പ്രദേശത്തിൻ്റെ മാപ്പിംഗും എസ്റ്റിമേഷനും നടത്തുന്നുണ്ടായിരുന്നു. വനംവകുപ്പിൻ്റെ ഈ സർവേയിലാണ് ഇവിടെ അനധികൃതമായി കൃഷി ചെയ്തിരുന്ന പോപ്പി തോട്ടം കണ്ടെത്തിയത്.
ഇതേ തുടർന്ന് കഴിഞ്ഞ ദിവസം 55 ഏക്കർ പോപ്പി കൃഷി പൊലീസ് സംരക്ഷണത്തോടെ നശിപ്പിച്ചു. തുടർന്ന് ആ തോട്ടങ്ങളിൽ സ്ഥാപിച്ചിരുന്ന 5 കുടിലുകളും നശിപ്പിച്ചു. ഇവിടെ കൃഷിയിറക്കിയവർ ആരാണെന്ന് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
2017 മുതൽ മണിപ്പൂർ സർക്കാർ 12 ജില്ലകളിലായി 19,135 ഏക്കർ അനധികൃത പോപ്പി വിളകൾ നശിപ്പിച്ചിട്ടുണ്ട്. കാങ്ബോക്ബി ജില്ലയിൽ 4,454 എക്കറും ഉക്രൂൽ ജില്ലയിൽ 3,348 എക്കറും ചുരാചന്ദ്പൂരിൽ 2,713.8 എക്കറും നശിപ്പിച്ചിരുന്നു. പ്രതികളെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായും പോലീസ് പ്രസ്താവനയിൽ പറഞ്ഞു.
