മുംബൈ: നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവത്തിൽ പ്രതികരണവുമായി താരത്തിന്റെ ഭാര്യയും നടിയുമായ കരീന കപൂർ. ഈ പ്രയാസകരമായ സമയത്ത് തങ്ങൾക്കൊപ്പം നിൽക്കണമെന്നും ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്നും താരം ആവശ്യപ്പെട്ടു. തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും കരീന കപൂർ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.
താരത്തിന്റെ കുറിപ്പ് ഇങ്ങനെ..
“ഞങ്ങളുടെ കുടുംബത്തിന് അവിശ്വസനീയമാംവിധം അപകടം നിറഞ്ഞ ദിവസമായിരുന്നു ഇത്, സംഭവവികാസങ്ങൾ മനസിലാക്കി എടുക്കാൻ ഞങ്ങൾ ഇപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഈ പ്രയാസകരമായ സമയത്ത് ഞങ്ങൾക്കൊപ്പം നിൽക്കണം, മാധ്യമങ്ങളും പാപ്പരാസികളും നിരന്തരമായ ഊഹാപോഹങ്ങൾ പറയുന്ന കവറേജിൽ നിന്നും വിട്ടുനിൽക്കണമെന്ന് ഞാൻ ആദരവോടെയും താഴ്മയോടെയും അഭ്യർത്ഥിക്കുന്നു.
ഞങ്ങൾക്ക് ലഭിച്ച നിങ്ങളുടെ ഉത്കണ്ഠയെയും പിന്തുണയെയ്ക്കും നന്ദിയുണ്ട്, എന്നാൽ നിരന്തരമായ ഈ ശ്രദ്ധ അമിതമാണ്, ഇത് ഞങ്ങളുടെ സുരക്ഷയ്ക്ക് കാര്യമായ അപകടസാധ്യതയുമുണ്ടാക്കുന്നു. ഞങ്ങളുടെ അതിരുകളെ നിങ്ങൾ മാനിക്കണമെന്നും ഒരു കുടുംബമെന്ന നിലയിൽ സുഖപ്പെടുവാൻ ഞങ്ങൾക്ക് ആവശ്യമായ സമയം നൽകണമെന്നും അഭ്യർത്ഥിക്കുന്നു. ഈ മോശം സമയത്ത് നിങ്ങളുടെ ധാരണയ്ക്കും സഹകരണത്തിനും ഞാൻ മുൻകൂട്ടി നന്ദി പറയുന്നു.”
വ്യാഴാഴ്ച പുലർച്ചെ 2.30 ഓടെയാണ് ബോളിവുഡ് നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റത്. മുംബൈയിലെ ബാന്ദ്രയിലെ ഹൈറൈസ് അപ്പാർട്ട്‌മെൻറിൽ അതിക്രമിച്ച് കയറിയാൾ മാരകമായി കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. ആക്രമിക്കപ്പെട്ട് ചോര വാർന്ന സെയ്ഫിനെ ഓട്ടോറിക്ഷയിലാണ് മകൻ ഇബ്രാഹിം ലീലവതി ആശുപത്രിയിൽ എത്തിച്ചത്. നട്ടെല്ലിൽ കുത്തിയ കത്തിയുടെ ഒരു ഭാഗം കുടുങ്ങിയ നിലയിലാണ് സെയ്ഫിനെ ആശുപത്രിയിൽ എത്തിച്ചത് എന്നാണ് വിവരം. കഴുത്തിലുൾപ്പെടെ ആറ് കുത്തേറ്റ സെയ്ഫ് അലി ഖാനെ ലീലാവതി ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. താരം അപകടനില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു.
