കൊച്ചി: കേരളത്തിൽ സ്കൂൾ വിദ്യാർഥികൾക്കിടയിലും യുവജനങ്ങൾക്കിടയിലും അക്രമങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ മാർക്കോ സിനിമയ്‌ക്കെതിരെ ഉയർന്ന വൻ വിമർശനങ്ങൾക്കെതിരെ പ്രതികരിച്ച് നിർമ്മാതാവ് ഷരീഫ് മുഹമ്മദ്. മാർക്കോ പോലെ വയലൻസ് നിറഞ്ഞ ചിത്രങ്ങൾ ഇനി ചെയ്യില്ല എന്നാണ് നിർമ്മാതാവ് പറഞ്ഞത്. ഒരിക്കലും വയലൻസിനെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയല്ല സിനിമ നിർമ്മിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
പ്രേക്ഷകർ സിനിമയെ സിനിമയായി കാണുമെന്നാണ് കരുതിയത്. പുറത്തിറങ്ങാനിരിക്കുന്ന കാട്ടാളൻ എന്ന ചിത്രത്തിലും ചെറിയ ചില വയലൻസ് സീനുകളുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മാർക്കോയിലെ വയലൻസ് ദൃശ്യങ്ങൾ കഥയുടെ പൂർണ്ണതയ്ക്ക് വരേണ്ടി ചെയ്തതാണെന്നും അതൊരു സിനിമാറ്റിക് അനുഭവമായി മാത്രം ഉൾക്കൊള്ളണമെന്നും നിർമ്മാതാവ് കൂട്ടിച്ചേർത്തു. സിനിമയിലെ ഗർഭിണിയുടെ സീൻ സിനിമയ്ക്ക് അനിവാര്യമായിരുന്നു. “ഏറ്റവും വയലൻസ് ഉള്ള സിനിമ” എന്ന പറഞ്ഞ് പരസ്യം അടക്കം കൊടുത്തത് കള്ളം പറയാതിരിക്കാനാണ്. മാർക്കോ 18+ സർട്ടിഫിക്കറ്റ് ഉള്ള സിനിമയാണ്. അതിനാൽ തന്നെ കുട്ടികൾ ഒരിക്കലും സിനിമ കാണാൻ പാടില്ലായിരുന്നുവെന്നും നിർമ്മാതാവായ ഷരീഫ് മുഹമ്മദ് പറഞ്ഞു
