കണ്ണൂർ: പശു വിൽപ്പനയുടെ പേരിലും ഓൺലൈൻ തട്ടിപ്പ്. മട്ടന്നൂർ സ്വദേശിയായ കുമ്മാനം സ്വദേശി റഫീഖിന് ഒരു ലക്ഷം രൂപ നഷ്ടമായി. സംഭവത്തിൽ കണ്ണൂർ സൈബർ പൊലീസ് അന്വേഷണം ആരംഭിച്ചു.
റഫീഖ് യുട്യൂബിലൂടെയാണ് പശുവിനെ വിൽക്കാനുണ്ടെന്ന പരസ്യം കണ്ടത്. വിഡിയോയിൽ ഉള്ള നമ്പറിൽ ബന്ധപ്പെട്ടു. രാജസ്ഥാനിലെ സംഘമാണ് കച്ചവടത്തിന്റെ മറുവശത്ത്. 10 പശുക്കളും രണ്ട് എരുമയും അടക്കം 5.60 ലക്ഷം രൂപക്ക് കച്ചവടം ഉറപ്പിച്ചു. എല്ലാം വാട്സ്ആപ്പിലൂടെയാണ് നടന്നത്
ഒരു ലക്ഷം രൂപയാണ് അഡ്വാൻസായി ആവശ്യപ്പെട്ടത്. ബിൽ അയച്ചു തന്നതോടെ റഫീഖ് അഡ്വാൻസ് തുക നൽകി. എന്നാൽ ഏറെ വൈകാതെ ഇത് തട്ടിപ്പാണെന്ന് റഫീഖിന് ബോധ്യമായി. ഇതേ തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്.
വലിയ സംഘമാണ് ഓൺലൈൻ പശു വിൽപ്പനയുടെ പേരിലുള്ള തട്ടിപ്പിന് പിന്നിലുള്ളത്. പല നമ്പറുകളിൽ നിന്നായാണ് ഇവരെ ആളുകളെ കെണിയിൽ വീഴ്തുന്നതെന്നു പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ടെന്നു പൊലീസ് വ്യക്തമാക്കി
