ന്യൂഡൽഹി: സുരക്ഷാ നടപടികൾ ശക്തമാക്കിയതിന്റെയും വെളിച്ചത്തിൽ, വാർത്താ മാധ്യമങ്ങൾ അവരുടെ പ്രക്ഷേപണങ്ങളിൽ അനാവശ്യമായി സൈറണുകൾ ഉപയോഗിക്കരുതെന്ന നിർദേശവുമായി ദുരന്തനിവാരണ അതോറിറ്റി. പതിവായി സൈറൺ ഉപയോഗിക്കുന്നത് ജനങ്ങൾക്കിടയിൽ ഗൗരവം ഇല്ലാതാക്കുമെന്നാണ് മുന്നറിയിപ്പ്. ഇന്ത്യ-പാക് സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് നിർദേശം. പതിവായി സൈറനുകൾ മുഴങ്ങുന്നത് ആളുകളിൽ തെറ്റിദ്ധാരണ ഉണ്ടാക്കുമെന്നും ദുരന്തനിവാരണ അതോറിറ്റി വ്യക്തമാക്കി.
1968-ലെ സിവിൽ ഡിഫൻസ് ആക്ടിലെ സെക്ഷൻ 3 (1) (w) (0) പ്രകാരം സമൂഹ ബോധവൽക്കരണ പരിപാടി ഒഴികെയുള്ള പരിപാടികളിൽ സിവിൽ ഡിഫൻസ് എയർ റെയ്ഡ് സൈറണുകളുടെ ശബ്ദങ്ങൾ ഉപയോഗിക്കുന്നതിൽ നിന്ന് എല്ലാ മാധ്യമസ്ഥാപങ്ങളും വിട്ടു നിൽക്കണമെന്ന് നിർദേശത്തിൽ പറയുന്നു. സൈറണുകളുടെ പതിവ് ഉപയോഗം വ്യോമാക്രമണ സൈറണുകളോടുള്ള സാധാരണക്കാരുടെ ഗൗരവം കുറയ്ക്കും. യഥാർത്ഥ വ്യോമാക്രമണങ്ങൾ ഉണ്ടായാലും മാധ്യമ ചാനലുകളിലെ പതിവ് സൈറണായി തെറ്റിദ്ധരിക്കും തുടങ്ങിയ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് നടപടി.
തുടർച്ചയായ രണ്ടാം ദിവസവും ശക്തമായ തിരിച്ചടിയാണ് ഇന്ത്യ പാകിസ്താന് നൽകിയത്. രാത്രി 9 മണിയോടെ ആരംഭിച്ച പാക് പ്രകോപനം പുലർച്ചെ വരെ നീണ്ടു. വിദേശനിർമിത ഡ്രോണുകളും മിസൈലുകളും അടക്കം ഇന്ത്യയിലേക്ക് എത്തിയ പാക് സന്നാഹങ്ങളെല്ലാം അന്തരീക്ഷത്തിൽ വച്ച് തന്നെ സൈന്യം നിർവീര്യമാക്കി. ഡൽഹി ലക്ഷ്യമാക്കിയ ദീർഘദൂര മിസൈലുകളെ പഞ്ചാബ്- ഹരിയാന അതിർത്തിയിൽ സൈന്യം തകർത്തു. ജമ്മുകശ്മീരിലെ ദാൽ തടാകത്തിനു സമീപം ഉഗ്ര ശബ്ദത്തോടെ മിസൈൽ പതിച്ചെന്ന് പ്രദേശവാസികൾ പറഞ്ഞു.
പഞ്ചാബിലെ വ്യോമ താവളം ലക്ഷ്യമാക്കി എത്തിയ അഫ്ഗാന്‍റെ ഫത്താൻ മിസൈലുകളെയും സൈന്യം തകർത്തു. ജമ്മുകശ്മീരിലെ രജൗരിയിൽ ഉണ്ടായ ഷെല്ലാക്രമണത്തിൽ അഡീഷണൽ ഡിസി ഥാപ്പയാണ് വീരമൃത്യു വരിച്ചത്. പാകിസ്താന്‍റെ ആക്രമണത്തെ തടയാൻ ഇന്ത്യയുടെ കവാച് സംവിധാനം സുസജ്ജമാണെന്നും ഇന്ത്യ മുന്നറിയിപ്പ് നൽകി. ജമ്മുകശ്മീരിന് പുറമേ അതിർത്തി സംസ്ഥാനങ്ങളായ പഞ്ചാബ്, രാജസ്ഥാൻ എന്നിവിടങ്ങളിലും പാക് ആക്രമണങ്ങളുണ്ടായിരുന്നു. ജലന്ധറിലും ഡ്രോണുകൾ കണ്ടതിനാൽ ബ്ലാക്ക് ഔട്ട് തുടരുകയാണ്. ആളുകളോട് പുറത്തിറങ്ങരുതെന്ന് കർശന നിർദ്ദേശമുണ്ട്.
