തിരുവനന്തപുരം: ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദൻ്റെ ആരോഗ്യ നില ഗുരുതരമായി തുടരുന്നുവെന്ന് പുതിയ മെഡിക്കൽ ബുള്ളറ്റിൻ. ശരീരം മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെങ്കിലും ഗുരുതര നിലയിൽ നിന്നും മാറിയിട്ടില്ല. സിആർആർടി, ആന്റിബയോട്ടിക് തുടങ്ങിയ ചികിത്സ തുടരാനാണ് മെഡിക്കൽ ബോർഡ് നിർദ്ദേശം. ആവശ്യമെങ്കിൽ ചികിത്സയിൽ ഉചിതമായ മാറ്റങ്ങൾ വരുത്തുമെന്നും മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു.
ആരോഗ്യനില തീർത്തും മോശമാണെന്ന് മെഡിക്കൽ കോളജിലെ വിദഗ്ധസംഘം കഴിഞ്ഞദിവസം സർക്കാരിന് റിപ്പോർട്ട് നൽകിയിരുന്നു. വിഎസിന്റെ ശ്വാസകോശത്തിൽ അണുബാധയുണ്ടെന്ന് കണ്ടെത്തിയിരുന്നു. ആരോഗ്യ നില മോശമാണെന്ന് ഇന്നലെ പുറത്തുവിട്ട മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കിയിരുന്നു. മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെങ്കിലും രക്തസമ്മർദവും വൃക്കകളുടെ പ്രവർത്തനവും സാധാരണ നിലയിലായിട്ടില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
കഴിഞ്ഞ തിങ്കളാഴ്ചയാണ് ഹൃദയാഘാതത്തെ തുടർന്ന് വി.എസ്. അച്യുതാനന്ദനെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. വിവിധ വകുപ്പുകളിലെ ഡോക്ടർമാരുടെ സേവനം 24 മണിക്കൂറും വി.എസിന് നൽകുന്നുണ്ട്. സിപിഐഎം ജനറൽ സെക്രട്ടറി എം.എ ബേബി ഇന്ന് രാവിലെ ആശുപത്രിയിലെത്തി വിഎസിനെ സന്ദർശിച്ചിരുന്നു.
