തിരുവല്ല: യാക്കോബായ സഭാ നിരണം ഭദ്രാസന മെത്രാപ്പോലീത്ത സ്ഥാനം ഒഴിയുന്നതായി ഗീവർഗീസ് മാർ കൂറിലോസ്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഔദ്യോഗിക വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. ഈ മാസം 28 മുതൽ മെത്രാപ്പോലീത്ത സ്ഥാനമടക്കം എല്ലാ ഔദ്യോഗിക സഭാചുമതലകളിൽ നിന്നും സ്വയം വിരമിക്കുകയാണെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.
മല്ലപ്പള്ളിയിലെ ആനിക്കാട്ടെ ഭവനത്തിൽ ആയിരിക്കും ഇനി താമസം. സാംസ്‌കാരിക- സാമൂഹ്യസേവന രംഗത്ത് സജീവമായി ഉണ്ടാകുമെന്നു പറഞ്ഞ അദ്ദേഹം തുടർന്നും എല്ലാവരുടെയും പ്രാർത്ഥനയും സ്നേഹവും ഒപ്പം ഉണ്ടാകണമെന്നും അഭ്യർത്ഥിച്ചു.
കൂടാതെ സംഘപരിവാറിന്റെ ലൗ ജിഹാദ് കുപ്രചരണത്തിനെതിരെയും അദ്ദേഹം രംഗത്തു വന്നിരുന്നു. ലൗ ജിഹാദ് ഭാവനാസൃഷ്ടിയാണെന്നും ഇത്തരം പദ്ധതികളിൽ ന്യൂനപക്ഷങ്ങൾ വീഴരുതെന്നും അദ്ദേഹം പറഞ്ഞു. ഇരകളെ ഭിന്നിപ്പിക്കുക എന്നത് ഫാഷിസ്റ്റ് അജണ്ടയാണ്. അതിനെതിരെ ന്യൂനപക്ഷങ്ങൾ ഒന്നിച്ച് നിൽക്കണം. ക്രൈസ്തവ വിഭാഗങ്ങൾക്ക് സംഘപരിവാറുമായി ഒരു തരത്തിലും ചേർന്ന് പോകാൻ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
അടുത്തിടെ ഫല്സതീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഗീവര്‍ഗീസ് മാര്‍ കൂറിലോസ് രംഗത്തെത്തിയിരുന്നു. ലോകത്തെ ഏറ്റവും വലിയ തുറന്ന ജയിലാണ് ഗസ്സയെന്നും അവിടെ ഒരു ജനവിഭാഗത്തെ അടിമത്തത്തിന്റെയും വംശവെറിയുടെയും പേരിൽ ഞെരിച്ചമർത്തുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
നമ്മുടെ രാജ്യം പോലും നിലപാട് മാറ്റി. എത്ര പെട്ടെന്നാണ് നമ്മുടെ രാജ്യത്തിന്റെ വിദേശനയം ഇസ്രായേലിന് അനുകൂലമായി മാറിയതെന്ന് അദ്ദേഹം ചോദിച്ചു. രാജ്യത്ത് സാംസ്‌കാരിക ദേശീയതയുടെ മറവിൽ ഫാഷിസം അരങ്ങു തകർക്കുകയാണ്. സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം രൂപീകരിക്കുന്നത് വരെ ലോകത്ത് ഒരു പ്രശ്‌നവും പരിഹരിക്കപ്പെടില്ല. ഫലസ്തീൻ ജനതയ്ക്ക് പൂർണ്ണഐക്യദാർഢ്യം പ്രഖ്യാപിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
