തിരുവനന്തപുരം: സംസ്ഥാനത്തെ ക്ഷേമപെൻഷൻ കുടിശ്ശികയിൽ ഒരു മാസത്തെ തുക സർക്കാർ അനുവദിച്ചു. അഞ്ച് മാസത്തെ ക്ഷേമപെൻഷൻ കുടിശ്ശികയിൽ ഓഗസ്റ്റ് മാസത്തെയാണ് തുക അനുവദിച്ചത്.
ക്രിസ്മസിന് മുൻപ് ഗുണഭോക്താക്കൾക്ക് എത്തിക്കും വിധം ക്രമീകരണം ഉണ്ടാക്കാനാണ് ധനവകുപ്പ് നിര്‍ദ്ദേശം. ഈ മാസത്തെ കൂടി ചേര്‍ത്താൽ അഞ്ച് മാസത്തെ കുടിശികയായിരുന്നു ക്ഷേമ പെൻഷൻ വിതരണത്തിൽ നിലവിലുണ്ടായിരുന്നത്. കിഫ്ബിയും പെൻഷൻ കമ്പനിയും എടുത്ത 3140 കോടി രൂപ കടമെടുപ്പ് പരിധിയിൽ ഉൾപ്പെടുത്തിയ നടപടി കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാർ തൽക്കാലത്തേക്ക് മരവിപ്പിച്ചിരുന്നു.
ഇതോടെ 2000 രൂപയുടെ കടപത്രം അടിയന്തരമായി ഇറക്കാൻ ധനവകുപ്പ് നടപടികളും തുടങ്ങിയിട്ടുണ്ട്. രണ്ട് മാസത്തെ പെൻഷൻ നൽകാനായേക്കുമെന്ന് കരുതിയിരുന്നെങ്കിലും മറ്റ് അത്യാവശ്യ ചെലവുകൾക്ക് കണ്ടെത്തേണ്ട തുക കൂടി കണക്കിലെടുത്താണ് ഒരു മാസത്തെ മാത്രം കുടിശിക നൽകാൻ തീരുമാനിച്ചത്. നവകേരള സദസ്സ് തുടങ്ങുന്നതിന് തൊട്ടുമുമ്പായിരുന്നു ജൂലൈയിലെ കുടിശ്ശിക നൽകിയത്. മസ്റ്ററിംഗ് പൂര്‍ത്തിയാക്കിയ 50 ലക്ഷത്തോളം പേരാണ് പെൻഷൻ പട്ടികയിൽ നിലവിലുള്ളത്.
