ബംഗളുരു: നാലുവയസുകാരനായ മകനെ കൊലപ്പെടുത്തിയ കേസിൽ ബിസിനസുകാരിയായ യുവതി പിടിയിൽ. ബാഗിനുള്ളിലാക്കി ഗോവയിൽ നിന്ന് കർണാടകയിലേക്ക് മടങ്ങുന്നതിനിടെയാണ് യുവതി പിടിയിലായത്. 39കാരിയായ സൂചന സേതാണ് പിടിയിലായത്. തിങ്കളാഴ്ച രാവിലെ യുവതി ഹോട്ടൽ മുറി ചെക്കൗട്ട് ചെയ്ത ശേഷം റൂം വൃത്തിയാക്കുന്നതിനിടെ ജോലിക്കാരൻ രക്തക്കറ കണ്ടെത്തിയതോടെയാണ് കൊലപാതകത്തിൻ്റെ ചുരുളഴഞ്ഞിത്.
യുവതി ഹോട്ടലിൽ നിന്ന് മടങ്ങിയതിന് പിന്നാലെ വിവരം ഗോവൻ പൊലീസ് കർണാടക പൊലീസിനെ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ഐമംഗല പൊലീസ് യുവതിയെ പിടികൂടുകയായിരുന്നു. തുടർന്ന് ഗോവൻ പൊലീസ് സ്ഥലത്തെത്തി യുവതിയെ കസ്റ്റഡിയിലെടുത്തു
ശനിയാഴ്ച വൈകീട്ടാണ് യുവതി ഹോട്ടലിൽ മുറിയെടുത്തതെന്ന് പൊലീസ് പറഞ്ഞു. ബംഗളൂരുവിലേക്ക് മടങ്ങാൻ ടാക്സി വേണമെന്ന് യുവതി ഹോട്ടൽ ജീവനക്കാരോട് പറഞ്ഞപ്പോൾ ഫ്ലൈറ്റ് ആയിരിക്കും സൗകര്യമെന്ന് അറിയിച്ചിരുന്നു. എന്നാൽ ടാക്സി വേണമെന്ന് യുവതി നിർബന്ധം പിടിച്ചതോടെ ടാക്സി ഏർപ്പാട് ചെയ്യുകയായിരുന്നെന്ന് ഹോട്ടൽ ജീവനക്കാർ പൊലീസിനോട് പറഞ്ഞു. പൊലീസ് എത്തി ഹോട്ടലിലെ സിസിടിവി പരിശോധിച്ചപ്പോൾ മകൻ ഒപ്പം ഇല്ലാതെ ഹോട്ടലിൽ നിന്ന് ഇറങ്ങുന്നത് പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് പൊലീസ് ടാക്‌സി ഡ്രൈവറെ ഫോണിൽ വിളിച്ച് യുവതിയുമായി സംസാരിച്ചു. മകനെ കുറിച്ച് ചോദിച്ചപ്പോൾ സുഹൃത്തിന്റെ വീട്ടിലാക്കിയെന്നായിരുന്നു മറുപടി. തുടർന്ന് അയാളുടെ വിലാസം ആവശ്യപ്പെട്ടപ്പോൾ യുവതി അത് നൽകുകയും ചെയ്തു.
യുവതി നൽകിയ വിലാസം വ്യാജമാണെന്ന് കണ്ടെത്തിയ പൊലീസ് വീണ്ടും ടാക്സി ഡ്രൈവറെ ഫോണിൽ വിളിച്ച് യുവതിക്ക് ഒരു സംശയവും തോന്നാത്ത തരത്തിൽ സമീപത്തെ പൊലീസ് സ്റ്റേഷനിൽ എത്തിക്കാൻ ആവശ്യപ്പെട്ടു. തുടർന്ന് പൊലീസ് ബാഗ് പരിശോധിച്ചപ്പോൾ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
