കോഴിക്കോട്: തട്ടമിടാത്തവരൊക്കെ അഴിഞ്ഞാട്ടക്കാരികളാണെന്ന പരാമർശത്തിൽ സമസ്‌ത മുശാവറ അംഗം ഉമർ ഫൈസി മുക്കത്തിനെതിരെ കേസെടുത്തു. വനിത അവകാശ പ്രവർത്തക വി പി സുഹറ നൽകിയ പരാതിയിലാണ് നടക്കാവ് പൊലീസ് കേസെടുത്തത്. മതസ്‌പർധ ഉണ്ടാക്കൽ, മതവികാരം വ്രണപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസ്.
ഐപിസി 295 എ, 298 എന്നീ വകുപ്പാണ് ചുമത്തിയത്. തട്ടമിടാത്ത സ്ത്രീകളെ അവഹേളിച്ച ഉമർ ഫൈസിക്കെതിരെ കേസ് എടുക്കണമെന്നാവശ്യപ്പെട്ടാണ് വി പി സുഹറ കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർക്ക് കഴിഞ്ഞ ഒക്ടോബറിലാണ് പരാതി നൽകിയത്. പ്രസ്‌താവനയിലൂടെ മുസ്ലീം മതത്തെ അപമാനിച്ചുവെന്നും പരാതിയിൽ പറയുന്നു. സിപിഎം സംസ്ഥാന സമിതി അംഗം അനിൽ കുമാറിന്റെ തട്ടം പ്രസ്‌താവനക്ക് ശേഷം സമസ്ത നേതാവ് ഉമർ ഫൈസി മുക്കം ഒരു ടെലിവിഷൻ ചർച്ചയിലാണ് ഇത്തരം പരാമർശം നടത്തിയത്. ആദ്യം പരാതി നൽകിയിട്ടും കേസ് എടുത്തിരുന്നില്ലെന്ന ആക്ഷേപം നിലനിൽക്കെയാണ് ഇപ്പോൾ കേസ് എടുത്തിരിക്കുന്നത്.
തുടർന്ന് നല്ലളം സ്‌കൂളിൽ കുടുംബശ്രീ സംഘടിപ്പിച്ച ‘തിരികെ സ്‌കൂളിലേക്ക്’ എന്ന പരിപാടിയിലാണ് വി പി സുഹ്റ പ്രതിഷേധം അറിയിച്ചത്. പരിപാടിയിൽ അതിഥിയായി പങ്കെടുത്ത വി പി സുഹറ തട്ടം ഊരി പ്രതിഷേധിച്ചു. ഇത് അവിടുത്തെ പിടിഎ പ്രസിഡൻ്റിനെ ചൊടിപ്പിക്കുകയും തർക്കമുണ്ടാവുകയും ചെയ്തു. തുടർന്ന് പ്രസിഡൻ്റ് സുഹ്റയെ അസഭ്യം പറഞ്ഞതായും പരാതി വന്നു. സംഭവത്തിൽ വി പി സുഹ്റ നല്ലളം പൊലീസിൽ പരാതി നൽകുകയും ചെയ്തു
