കൊല്ലം: സിപിഐഎം കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റി ഓഫീസിലേക്ക് പ്രതിഷേധ പ്രകടനം നടത്തി ഒരു വിഭാഗം പ്രവർത്തകർ. ‘സേവ് സിപിഐഎം’ എന്ന മുദ്രാവാക്യം ഉയർത്തിയായിരുന്നു പ്രതിഷേധം. കൊള്ളക്കാരിൽ നിന്നും പാർട്ടിയെ രക്ഷിക്കൂവെന്നും പ്രതിഷേധക്കാർ ആവശ്യപ്പെടുന്നു.
കഴിഞ്ഞ ദിവസം രാത്രി പത്തുമണിയോടെ സിപിഐഎമ്മിന്റെ കുലശേഖരപുരം നോർത്ത് ലോക്കൽ സമ്മേളനത്തിൽ വാക്കേറ്റവും സംഘർഷവും നടന്നിരുന്നു. സംസ്ഥാനസമിതി അംഗങ്ങളായ കെ.രാജഗോപാൽ, കെ.സോമപ്രസാദ് എന്നിവരെ സമ്മേളനവേദിയിൽ പൂട്ടിയിട്ടു.
സമ്മേളനത്തിൽ പാനൽ അവതരിപ്പിച്ചതോടെയാണ് ഒരുവിഭാഗം പ്രതിഷേധവുമായി രംഗത്തെത്തിയത്. പാനൽ അംഗീകരിക്കാൻ കഴിയില്ലെന്നായിരുന്നു എതിർത്തവരുടെ നിലപാട്. മറ്റുചിലരെക്കൂടി ഉൾപ്പെടുത്തണമെന്നും അവർ ആവശ്യപ്പെട്ടു. എന്നാൽ ഇത് പൂർണമായും അംഗീകരിക്കാൻ നേതൃത്വം തയ്യാറായില്ല. ഇതോടെയാണ് പ്രതിഷേധമുയരുകയായിരുന്നു.
നേതൃത്വത്തിനെതിരേ രൂക്ഷമായ വിമർശവും ഉയർന്നു. ഇതിനിടെ സമ്മേളനവേദിക്കു വെളിയിലുണ്ടായിരുന്ന ചിലർ കെട്ടിടത്തിന്റെ ഗേറ്റ് പൂട്ടി. സംസ്ഥാനസമിതി അംഗങ്ങളെ ഉൾപ്പെടെ പുറത്തുവിടാൻ ഇവർ തയ്യാറായില്ല. ഇതോടെ രംഗം വഷളായി. പിന്നീട് സമ്മേളന പ്രതിനിധികൾ എത്തിയാണ് നേതാക്കളെ പുറത്തെത്തിച്ചത്. അതേസമയം പ്രതിഷേധം മുന്നിൽക്കണ്ട് ഗേറ്റ് അകത്തുനിന്ന് പൂട്ടുകയായിരുന്നെന്ന് ഔദ്യോഗികപക്ഷത്തുള്ളവർ പറയുന്നു. പുറത്തുനിന്നവരും നേതൃത്വത്തിനെതിരേ മുദ്രാവാക്യങ്ങൾ മുഴക്കി. ഏകപക്ഷീയമായ നടപടികളാണ് സമ്മേളനത്തിൽ ഉണ്ടായതെന്നും ഇത് അംഗീകരിക്കാൻ കഴിയില്ലെന്നുമായിരുന്നു പ്രതിഷേധിച്ചവരുടെ നിലപാട്.
മത്സരമുണ്ടായതിനെ തുടർന്ന് നിർത്തിവച്ച സമ്മേളനമാണ് വ്യാഴാഴ്ച വീണ്ടും ചേർന്നത്. സംസ്ഥാനസമിതി അംഗങ്ങളായ കെ.രാജഗോപാൽ, കെ.സോമപ്രസാദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു സമ്മേളനം. കരുനാഗപ്പള്ളി ഏരിയ കമ്മിറ്റിയിൽ കുറച്ചുനാളായി വിഭാഗീയത രൂക്ഷമാണ്. ഏരിയ കമ്മിറ്റിയുടെ പരിധിയിലുള്ള പത്ത് ലോക്കൽ കമ്മിറ്റികളിൽ ഏഴിടത്തും സമ്മേളന നടപടികൾ പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നില്ല. നിർത്തിവെച്ച സമ്മേളനങ്ങൾ കഴിഞ്ഞദിവസം മുതലാണ് പുനരാരംഭിച്ചത്. വ്യാഴാഴ്ച നടന്ന കുലശേഖരപുരം സൗത്ത് ലോക്കൽ സമ്മേളനം പ്രതിഷേധത്തെത്തുടർന്ന് നിർത്തിവയ്ക്കേണ്ടിയും വന്നു.
