ശബരിമല: മണ്ഡലകാലം തുടങ്ങി ഒരു മാസം പിന്നിടാറായപ്പോൾ ശബരിമലയിൽ മുൻ വർഷങ്ങളേക്കാൾ വരുമാനത്തിൽ റെക്കോർഡ് വർധന. അരവണ വിൽപ്പനയിലും ഇരട്ടി വർധന ഉണ്ടായിട്ടുണ്ട്. 29 ദിവസത്തെ ആകെ വരുമാനം 163.89 കോടി രൂപയാണ്. ഇത്തവണ 22.76 കോടി രൂപയാണ് അധികം ലഭിച്ചതെന്നാണ് ദേവസ്വം ബോർഡിന്റെ കണക്ക്. ഈ സീസണിൽ മാത്രം 82.68 കോടി രൂപയുടെ അരവണയാണ് വിറ്റത്. 22.76 കോടിയുടെ വര്‍ധനയില്‍ 17.41 കോടിയും അരവണ വില്പനയില്‍ നിന്നാണ്. കഴിഞ്ഞ വര്‍ഷം അരവണ വിറ്റുവരവ് ഇനത്തില്‍ ലഭിച്ചത് 65.26 കോടി രൂപയായിരുന്നു. ഈ സീസണില്‍ 29 ദിവസം കൊണ്ട് ദര്‍ശനം നടത്തിയത് 22.67 ലക്ഷം ഭക്തരാണ്. കഴിഞ്ഞ വര്‍ഷം ഇതേ സമയംവരെ 18.17 ലക്ഷമായിരുന്നു ദര്‍ശനം നടത്തിയത്. ഇത്തവണ 4.51 ലക്ഷം ഭക്തരാണ് അധികമായി ദര്‍ശനത്തിനെത്തിയത്.
ക്രിസ്മസ് അവധിക്കാലമാകുന്നതോടെ ഇനിയും തിരക്ക് വർദ്ധിക്കാനാണ് സാദ്ധ്യത. ഇത് മുന്നിൽ കണ്ടു അപ്പം, അരവണ കരുതൽ ശേഖരമുണ്ടാക്കിയിട്ടുണ്ട്. കാണിക്കയില്‍ കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ലഭിച്ച തുകയേക്കാള്‍ 8.35 കോടി രൂപ അധികമെത്തി. അരവണ ആവശ്യാനുസരണം വിതരണം ചെയ്യാന്‍ സാധിച്ചത് വരുമാന വര്‍ധനയില്‍ പ്രധാനഘടകമായി. ഈ സീസണ്‍ ആരംഭിക്കുമ്പോള്‍ 40 ലക്ഷം ടിന്‍ അരവണ കരുതല്‍ എന്ന നിലയില്‍ സ്റ്റോക്ക് ചെയ്തിരുന്നെന്നു തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. പിഎസ്.പ്രശാന്ത് പറഞ്ഞു.
