വിഴിഞ്ഞം തീരക്കടലില്‍ അപൂര്‍വ ജലസ്തംഭം ദൃശ്യമായി. ഇന്ന് വൈകുന്നേരം അഞ്ചരയോടെയാണ് സംഭവം. വിഴിഞ്ഞം തീരക്കടലിനോട് ചേര്‍ന്ന് അരമണിക്കൂറോളമാണ് ജലസ്തംഭമുണ്ടായത്. വിഴിഞ്ഞം പ്രദേശത്ത് നേരത്തെ തന്നെ മഴ മുന്നറിയിപ്പും കടലാക്രമണ സാധ്യതാ മുന്നറിയിപ്പും നല്‍കിയിരുന്നു. ഇതോടെ വന്‍ അപകടമാണ് ഒഴിവായത്.
ജാഗ്രതാ നിര്‍ദേശത്തെ തുടര്‍ന്ന് മത്സ്യത്തൊഴിലാളികളും കടലില്‍ ഇറങ്ങിയത് കുറവായിരുന്നു. മുമ്പ് ഈ പ്രതിഭാസത്തിന് ശേഷം ഓഖി ചുഴലിക്കാറ്റ് വീശി വന്‍ ദുരന്തമുണ്ടായിരുന്നു. എന്നാല്‍ ഇന്ന് നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സാധാരണ പത്ത് മുതല്‍ ഇരുപത് മിനുറ്റ് വരെയാണ് ജലസ്തംഭം കാഴ്ചയുണ്ടാകുക.
ക്യമുലോനിംബസ് എന്ന മഴമേഘം കടലിലേക്ക് ചോർപ്പിന്റെ ആകൃതിയിൽ ഇറങ്ങി വരുന്നതാണ് ജലസ്‌തംഭം (വാട്ടർസ്‌പൗട്ട്). മേഘത്തിന്റെ ശക്‌തിയേറുമ്പോൾ ഉയരത്തിലേക്ക് ജലം വലിച്ചെടുക്കും. അന്തരീക്ഷത്തിലെ നീരാവി, പൊടിപടലം, കാറ്റ് എന്നിവ കൂടിക്കലരുന്നതിനാൽ ഈ സമയം ഇരുട്ട് പരക്കും. അന്തരീക്ഷത്തിലെ ചൂടാണ് ഇതിന്റെ പ്രധാന കാരണമെന്നും ശാസ്‌ത്ര ഗവേഷകർ പറയുന്നു.
