കാഞ്ഞങ്ങാട്: പകൽസമയത്ത് തുണിക്കടയിലെ സെയ്ൽസ്മാനായി ജോലി ചെയ്യുന്ന യുവാവ് രാത്രിയായാൽ മോഷണത്തിനിറങ്ങും. സംഗതി പതിവായതോടെ അന്വേഷണത്തിൽ യുവാവിനെ ഹൊസ്ദുർഗ് പോലീസ് അറസ്റ്റുചെയ്തു. വയനാട് അമ്പലവയൽ വികാസ് കോളനിയിലെ അബ്ദുൾ ആബിദി(26)നെയാണ് ഇൻസ്പെക്ടർ പി. അജിത്ത്‌കുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റുചെയ്തത്.
കാഞ്ഞങ്ങാട്ടെ ഒരു സുരക്ഷാ ജീവനക്കാരന്റെതും അതിഥി തൊഴിലാളികളായ രണ്ടുപേരുടെതും ഉൾപ്പെടെ നിരവധി മൊബൈൽ ഫോണുകൾ മോഷ്ടിച്ചു.
കാഞ്ഞങ്ങാട് ടി.ബി. റോഡിലെയും കോട്ടച്ചേരിയിലെയും വീട്ടിൽ കയറി മോഷണം നടത്തി. മോഷ്ടിച്ച മുതലുകൾ തിരൂർ, തിരുവനന്തപുരം തുടങ്ങിയവിടങ്ങളിൽ കൊണ്ടുപോയി വില്പന നടത്തുകയാണ് ചെയ്യുന്നതെന്ന് ഇയാൾ പോലിസിനു മൊഴിനൽകി. വിവിധ സി.സി.ടി.വി. ദൃശ്യങ്ങൾക്കു പിന്നാലെ സഞ്ചരിച്ച പോലീസ് പ്രതിയെ തിരിച്ചറിയുകയും ഫോൺ നമ്പർ കണ്ടെത്തി വിളിക്കുകയും ചെയ്തു.
കാഞ്ഞങ്ങാട്ടെ ഒരു വസ്ത്രാലയത്തിൽ ജോലിചെയ്യുന്ന ഇയാളെ ഫോൺ ഉപയോഗിച്ച് തന്ത്രപൂർവം പിടിക്കുകയായിരുന്നു. റിസോർട്ടിലെ കവർച്ചയുൾപ്പെടെ വയനാട്ടിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരേ എട്ട് കേസുകളുണ്ട്. ഹൊസ്ദുർഗ് ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് (ഒന്ന്) കോടതി പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

