തൃശൂർ: ബസ് ചാർജ് കുറവാണെന്ന് പറഞ്ഞ് ആറാം ക്ലാസുകാരിയെ പാതി വഴിയിൽ ഇറക്കി വിട്ടതായി പരാതി. പഴമ്പാലക്കോട് എസ്.എം.എം ഹയർസെക്കൻഡറി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനിയെ ആണ് കണ്ടക്ടർ പാതിവഴിയിൽ ഇറക്കി വിട്ടത്. കുട്ടിയുടെ കൈവശം ഉണ്ടായിരുന്ന രണ്ട് രൂപ വാങ്ങിയശേഷം വീടിന് രണ്ട് കിലോമീറ്റർ മുന്നിലുള്ള സ്റ്റോപ്പിൽ ഇറക്കി വിടുകയായിരുന്നു.
ഇന്ന് വൈകുന്നേരമായിരുന്നു സംഭവം. തിരുവിൽവാമല കാട്ടുകുളം വരെ വിദ്യാർത്ഥിനിക്ക് പോകേണ്ടി വന്നിരുന്നു. സാധാരണ കുട്ടി സ്കൂൾ ബസിലാണ് പോയിരുന്നത്. എന്നാൽ ഇന്ന് സ്വകാര്യ ബസ്സിലാണ് പോയത്. കുട്ടിയുടെ കയ്യിൽ രണ്ട് രൂപ ഉണ്ടായിരുന്നത്. എന്നാൽ അഞ്ച് രൂപ വേണമെന്നായിരുന്നു കണ്ടക്ടറുടെ ആവശ്യം. തുടർന്ന് കയ്യിൽ അഞ്ചു രൂപയില്ലാത്തതിനാൽ കുട്ടിയെ കണ്ടക്ടർ പാതിവഴിയിൽ ഇറക്കിവിടുകയായിരുന്നു. വീടിന് രണ്ടു കിലോമീറ്റർ മുന്നിലുള്ള സ്റ്റോപ്പിൽ ഇറക്കി വിട്ടത്. വഴിയിൽ കരഞ്ഞുകൊണ്ടിരുന്ന കുട്ടിയെ നാട്ടുകാരാണ് വീട്ടിലെത്തിച്ചത്. സംഭവത്തെ തുടർന്ന് ഒറ്റപ്പാലം റൂട്ടിൽ ഓടുന്ന അരുണ ബസിനെതിരെ വിദ്യാർത്ഥിനിയുടെ പിതാവ് പോലീസിൽ പരാതി നൽകി. ബസ്സിനെതിരെ വലിയ രീതിയിലുള്ള ജനരോഷമാണുയരുന്നത്.
