തിരുവനന്തപുരം: സിപിഐ നേതാവിന് നേരെ ആസിഡ് ആക്രമണം നടത്തിയ കേസിൽ പ്രതിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. സി.പി.ഐ മാറനല്ലൂർ മുൻ ലോക്കൽ സെക്രട്ടറി സജി കുമാറിനെയാണ് മധുരയിലെ ലോഡ്ജ് മുറിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ഞായറാഴ്ചയായിരുന്നു സി.പി.ഐ മാറനല്ലൂർ ലോക്കൽ സെക്രട്ടറി സുധീർഖാന്റെ മുഖത്ത് സജികുമാർ ആസിഡൊഴിച്ചത്.
മാറനല്ലൂരിലെ സിപിഐ ലോക്കൽ കമ്മിറ്റി സെക്രട്ടറിയും മാറനല്ലൂർ ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമാണ് എ ആർ. സുധീർഖാൻ. സാരമായി പൊള്ളലേറ്റ സുധീർ ഖാൻ അപകടനില തരണം ചെയ്തുവെങ്കിലും തീവ്ര പരിചരണവിഭാഗത്തിലാണ്. 45 ശതമാനം പൊള്ളലേറ്റിട്ടുണ്ട് എന്നാണ് വിവരം. പ്രതിയായ സജി കുമാറിന് വേണ്ടി മാറനെല്ലൂർ പൊലീസ് അന്വേഷണം സജീവമാക്കിയിരുന്നു.
കഴിഞ്ഞ ദിവസം രാവിലെ ആറ് മണിക്ക് ആയിരുന്നു സംഭവം. മാറനല്ലൂരിലെ വീട്ടിൽ കിടന്നുറങ്ങുകയായിരുന്നു സുധീർഖാൻ. മുറിയിൽ നിന്ന് ശബ്ദം കേട്ട് ഭാര്യ എത്തുമ്പോൾ സുധീർഖാന്റെ ദേഹമാസകലം പൊള്ളലേറ്റ നിലയിലായിരുന്നു. മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചതാണ് ആദ്യം കരുതിയത്. എന്നാൽ കാട്ടാക്കടയിലെ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് പൊള്ളലേൽക്കാൻ കാരണം ആസിഡ് ആണെന്ന് കണ്ടെത്തിയത്.തുടർന്നാണ് സുധീർ ഖാനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്.ആസിഡ് ആണെന്ന് തിരിച്ചറിഞ്ഞതോടെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് രാവിലെ ഇയാളുടെ സുഹൃത്ത് സജി വീട്ടിലെത്തിയ വിവരം ഭാര്യ പറഞ്ഞത്. സുധീർഖാൻ നിലവിളിച്ചതോടെ ഇയാൾ ഓടി രക്ഷപെട്ടെന്നും ഭാര്യ മൊഴി നൽകി. സുധീർഖാന്റെ വീട്ടിൽ പൊലീസ് നടത്തിയ പരിശോധനയിൽ ആസിഡ് കൊണ്ടുവന്ന കുപ്പി കണ്ടെത്തി. ഫോറൻസിക് വിദഗ്ധരും സംഭവ സ്ഥലത്ത് പരിശോധന നടത്തി. നേർപ്പിച്ച ആസിഡാണ് ഉപയോഗിച്ചതെന്നാണ് നിഗമനം.