നടി പൂനം പാണ്ഡെ മരിച്ചിട്ടില്ല. മരണവാർത്ത വ്യാജമെന്നും അതിന് പിന്നിൽ താൻ തന്നെയായിരുന്നെന്നും വ്യക്തമാക്കി താരം രംഗത്ത് വന്നു. അർബുദ രോഗത്തിനെതിരായ ബോധവൽക്കരണത്തിനാണ് വ്യാജമരണവാർത്ത സൃഷ്ടിച്ചതെന്ന് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയിൽ താരം പറയുന്നു. വേദനിപ്പിച്ചതിന് താരം മാപ്പ് ചോദിക്കുന്നുമുണ്ട്. സെർവിക്കൽ കാൻസർ മൂലം വ്യാഴാഴ്ച രാത്രിയായിരുന്നു അന്ത്യമെന്ന് ഔദ്യോഗിക സമൂഹമാധ്യമ പേജിലൂടെയാണ് ഇന്നലെ അറിയിച്ചത്.
”എല്ലാവർക്കും നമസ്‌കാരം, ഞാൻ ഉണ്ടാക്കിയ ബഹളത്തിന് മാപ്പ്. ഞാൻ വേദനിപ്പിച്ച എല്ലാവർക്കും മാപ്പ്. സെർവിക്കൽ കാൻസറിനെക്കുറിച്ചുള്ള ചർച്ചകൾ സൃഷ്ടിക്കുക എന്നതായിരുന്നു എന്റെ ഉദ്ദേശം. എന്റെ മരണത്തെക്കുറിച്ച് വ്യാജവാർത്ത ഉണ്ടാക്കിയതായിരുന്നു. അതുകൊണ്ട് ഈ രോഗത്തെക്കുറിച്ച് വലിയ ചർച്ചകൾ നടന്നു. ഈ രോഗം പതിയെ കാർന്നു തിന്നുന്നതാണ്. ഒരുപാട് സ്ത്രീകളുടെ ജീവിതം ഈ രോഗം കവർന്നിട്ടുണ്ട്. മറ്റു കാൻസറിനെപ്പോലെ സെർവിക്കൽ കാൻസറും തടയാം. എച്ച്.പി.വി വാക്‌സിനെടുക്കുക. കൃത്യമായി മെഡിക്കൽ പരിശോധന നടത്തുക. സെർവിക്കൽ കാൻസറിനെക്കുറിച്ച് നമുക്ക് അവബോധം സൃഷ്ടിക്കാം. എല്ലാവരും ഈ ദൗത്യത്തിൽ പങ്കാളികളാകുക”- പൂനം പറഞ്ഞു.
വെള്ളിയാഴ്ച രാവിലെയാണ് പൂനം പാണ്ഡെയുടെ മരണവാർത്ത പുറത്തുവന്നത് എന്നാൽ, പലർക്കും വാർത്ത വിശ്വസിക്കാൻകഴിഞ്ഞില്ല. തുടർന്ന് മാധ്യമങ്ങൾ ഇക്കാര്യം വാർത്തയാക്കി. പൂനത്തിന്റെ വിയോഗവാർത്ത, അവരുടെ മാനേജർ നികിത ശർമ സ്ഥിരീകരിക്കുകയും ചെയ്തു. ഇതോടെ ബോളിവുഡിലെ താരങ്ങളായ കങ്കണ റണൗട്ട് മുതൽ ചെറുതും വലുതുമായ ഒട്ടേറെപ്പേർ അനുശോചിച്ചു.
രാത്രി വൈകി പൂനം പാണ്ഡെ മരിച്ചിട്ടില്ലെന്നും അവർ ആടിയ നാടകമാണിതെന്നുമുള്ള വാർത്തകൾ വിവിധ മാധ്യമങ്ങളുടെ വെബ്‌സൈറ്റുകളിൽ വന്നു. വാർത്താ ഏജൻസികളും ഇവർ മരിച്ചെന്ന വാർത്ത നൽകിയിരുന്നു. രോഗത്തെ സംബന്ധിച്ച ഒരു കാര്യവും പൂനം പാണ്ഡെ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ജനുവരി 29 വരെ പോസ്റ്റ്‌ചെയ്ത ചിത്രങ്ങളിലും വീഡിയോകളിലും പൂർണ ആരോഗ്യവതിയായാണ് പൂനം പാണ്ഡെ കാണപ്പെട്ടത്. മാത്രമല്ല, ഇവരുടെ മരണത്തെക്കുറിച്ച് കുടുംബാംഗങ്ങളുടെ പ്രതികരണമോ മരണം നടന്ന ആശുപത്രിയുടെ വിവരങ്ങളോ ഇതുവരെയും പുറത്തുവന്നില്ല. ഇതോടെ മരണവാർത്തയെ സംശയത്തോടെയാണ് ആളുകൾ നോക്കി കണ്ടത്.
പൂനത്തിന്റെ സഹോദരിയാണ് മരണവാർത്ത തങ്ങളെ അറിയിച്ചതെന്ന് പി.ആർ ഏജൻസി വ്യക്തമാക്കിയിരുന്നു. എന്നാൽ പിന്നീട് കുടുംബവുമായി ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ അവർ പ്രതികരിച്ചില്ലെന്നും ഏജൻസി മാധ്യമങ്ങളോട് പറഞ്ഞു. സമൂഹമാധ്യമങ്ങളിലൂടെ നാടകം കളിച്ചതിൽ പൂനത്തിനെതിരേയുള്ള വിമർശനങ്ങൾ ശക്തമാവുകയാണ്. നടിയ്‌ക്കെതിരേ നടപടിയെടുക്കണമെന്നും ഒട്ടേറെപേർ ആവശ്യപ്പെടുന്നു.
മോഡലിങ്ങിലൂടെയാണ് പൂനം സിനിമയിലെത്തിയത്. 2013ൽ പുറത്തിറങ്ങിയ ‘നഷ’ എന്ന ഹിന്ദി ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. ലൗ ഈസ് പോയ്സൺ, അദാലത്ത്, മാലിനി ആന്റ് കോ, ആ ഗയാ ഹീറോ, ദ ജേണി ഓഫ് കർമ തുടങ്ങി കന്നട, ഹിന്ദി, തെലുങ്ക് ഭാഷകളിലായി പത്തോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്
