ന്യൂഡൽഹി: മണിപ്പൂരിലെ ആറ് പോലീസ് സ്റ്റേഷൻ പരിധികളിൽക്കൂടി സായുധസേനയുടെ പ്രത്യേകാധികാരനിയമം (അഫ്സപ) പ്രഖ്യാപിച്ചു. സെക്മായ്, ലാംസാങ് (ഇംഫാൽ വെസ്റ്റ്), ലാംലായ് (ഇംഫാൽ ഈസ്റ്റ്), ലെയ്‍മാക്കോങ് (കാങ്പോക്പി), മൊയ്റാങ് (ബിഷ്ണുപുർ), ജിരിബാം എന്നീ പോലീസ് സ്റ്റേഷൻ പരിധികളിലാണ് അഫ്സ്‍പ പ്രഖ്യാപിച്ചത്. വീണ്ടും കലാപം പടരുന്ന സാഹചര്യത്തിലാണ് കേന്ദ്ര സർക്കാരിന്റെ നടപടി.
ഈ ആറ് പോലീസ് സ്റ്റേഷൻ പരിധികളിലുൾപ്പെടെ 19 സ്റ്റേഷൻ പരിധികൾ ഒഴിവാക്കി ഒക്ടോബർ ഒന്നിന് സംസ്ഥാനത്തൊട്ടാകെ മണിപ്പുർ സർക്കാർ അഫ്സ്‍പ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ജിരിബാമിലുൾപ്പെടെ അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുകയും ആയുധങ്ങൾ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് അസ്ഥിരമായ സാഹചര്യവും അക്രമസംഭവങ്ങളും കണക്കിലെടുത്ത് ആറ് പോലീസ് സ്റ്റേഷൻ പരിധികളിൽക്കൂടി അഫ്സ്‍പ പ്രഖ്യാപിച്ചത്.
അഫ്‌സ്‌പ നിയമപ്രകാരം സുരക്ഷാസേനകൾക്ക് ആക്രമണം നടത്താനും പൗരന്മാരെ അറസ്റ്റുചെയ്യാനും മുൻകൂർ അനുമതി ആവശ്യമില്ല. കർത്തവ്യനിർവഹണത്തിനിടയിൽ ആരെങ്കിലും കൊല്ലപ്പെട്ടാലും പ്രത്യേക നിയമനടപടി നേരിടേണ്ടിവരില്ല
