തിരുവനന്തപുരം: ഇടത് പക്ഷ ജനാധിപത്യ മുന്നണിയുടെ പ്രഖ്യാപിത നയത്തെ അട്ടിമറിച്ച് കൊണ്ട് സംസ്ഥാനത്ത് സ്വകാര്യ സർവകലാശാലകൾ അനുവദിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെങ്കിൽ അതിനെ എന്ത് വില കൊടുത്തും പ്രതിരോധിക്കുമെന്ന് എ ഐ എസ് എഫ് സംസ്ഥാന എക്‌സിക്യൂട്ടിവ് പ്രസ്ഥാവിച്ചു.
വിദ്യാഭ്യാസ മേഖലയുടെ വാണിജ്യ വത്കരണം ലക്ഷ്യം വെക്കുന്ന ശ്യാം ബി മേനോൻ കമ്മിറ്റിയുടെ വിവാദ നിർദേശം വിദ്യാഭ്യാസത്തിന്റെ സാമ്പത്തിക ഉത്തരവാദിത്തത്തിൽനിന്ന് ഗവണ്മെന്റിന് പിന്മാറേണ്ട സാഹചര്യമാണ് സൃഷ്ടിക്കുകയെന്നും എ ഐ എസ് എഫ് കുറ്റപ്പെടുത്തി.
യാതൊരു നിയന്ത്രണങ്ങളും പാലിക്കാതെ മെറിറ്റും സാമൂഹ്യ നീതിയും അട്ടിമറിച്ച്
സർവകലാശാലകളെ കച്ചവട സ്ഥാപനമാക്കി പരിവർത്തിപ്പിക്കാനുള്ള ശ്രമം അനുവദിക്കില്ല.
വിദ്യാഭ്യാസ സംരക്ഷണ പ്രക്ഷോഭത്തിനിടെ രക്ത സാക്ഷിത്വമടക്കമുള്ള ഭരണ കൂട ഭീകരതകൾ ഏറ്റുവാങ്ങിയവരുടെ ത്യാഗങ്ങളെ വിസ്മരിച്ചു കൊണ്ട്
വിദ്യാഭ്യാസ കച്ചവടക്കാരുമായി അനുരഞ്ജനപ്പെടാനുള്ള നീക്കമാണ് സർക്കാർ നടത്തുന്നതെങ്കിൽ ശക്തമായ വിദ്യാർത്ഥി പ്രക്ഷോഭങ്ങളെ നേരിടേണ്ടി വരുമെന്നും എ ഐ എസ് എഫ് സംസ്ഥാന പ്രസിഡന്റ് ആർ എസ് രാഹുൽ രാജും സെക്രട്ടറി പി കബീറും മുന്നറിയിപ്പ് നൽകി.
