തൃശൂർ: മദ്യപിക്കുന്നതിനിടെയുണ്ടായ വാക്കേറ്റത്തിനിടയിൽ സഹപ്രവർത്തകനെ കെട്ടിടത്തിന്റെ മുകളിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തി. അടൂർ സ്വദേശി പടിഞ്ഞാറേത്തറ വീട്ടിൽ ദാമോദരക്കുറുപ്പിന്റെ മകൻ 40 കാരനായ അനിൽകുമാർ ആണ് മരിച്ചത്. സംഭവത്തിൽ സഹപ്രവർത്തകനായ കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി 39 കാരനായ ഷാജു ചാക്കോയെ പൊലീസ് അറസ്റ്റ് ചെയ്തു. വാടാനപ്പള്ളി തൃത്തല്ലൂർ മൊളുബസാറിൽ സ്വകാര്യ സ്ഥാപനത്തിലെ (പണിക്കെട്ടി) ജീവനക്കാരാണ് ഇരുവരും.
ചൊവ്വാഴ്ച രാത്രി പതിനൊന്നരയോടെയായിരുന്നു സംഭവം. മദ്യപിച്ചുണ്ടായ വാക്കുതർക്കത്തിനിടയിൽ കെട്ടിടത്തിന്റെ മുകളിൽ നിന്ന് സുഹൃത്ത് അനിൽ കുമാറിനെ താഴേക്ക് തള്ളിയിടുകയായിരുന്നു. തുടർന്ന് കല്ലു കൊണ്ട് തലക്കടിച്ചാണ് കൊലപ്പെടുത്തിയത്. ഷാജു ചാക്കോ തന്നെയാണ് വിവരം ഉടമയെ അറിയിച്ചത്. ആംബുലൻസിൽ ഏങ്ങണ്ടിയൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. വാടാനപ്പള്ളി പൊലീസ് സ്ഥലത്തെത്തി മേൽ നടപടി സ്വീകരിച്ചു. മദ്യലഹരിയിലാണ് പ്രതി കൊലപാതകം നടത്തിയതെന്നാണ് പ്രാഥമിക നിഗമനം.
