പാലക്കാട്: പാലക്കാട് അങ്കണവാടി ടീച്ചറുടെ മുഖത്ത് മുളകുപൊടി എറിഞ്ഞ് മാല മോഷ്ടിക്കാൻ ശ്രമം. അങ്കണവാടി ടീച്ചറായ കൃഷ്ണകുമാരിയുടെ കഴുത്തിൽ ഉണ്ടായിരുന്ന മൂന്നര പവനോളം തൂക്കം വരുന്ന സ്വർണ്ണമാലയാണ് മോഷ്ടാവ് കവരാൻ ശ്രമിച്ചത്. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെ പഴയലക്കിടി പതിനാലാം നമ്പർ അങ്കണവാടിയിലാണ് സംഭവം.
സമീപത്ത് വാടകയ്ക്ക് താമസിക്കുന്നയാളാണെന്നും കുട്ടിയെ ചേർക്കുന്നതിനായി വിവരം അന്വേഷിക്കാൻ വന്നതാണെന്നും പറഞ്ഞാണ് ഇയാൾ അംഗൻവാടിയിലെത്തിയത്. ടീച്ചറും കുട്ടികളും ഉറക്കെ നിലവിളിച്ചതോടെ അയൽവാസികൾ ഓടിയെത്തി. അപ്പോഴേക്കും മോഷ്ടാവ് മാല ഉപേക്ഷിച്ച് കടന്നു കളഞ്ഞിരുന്നു. സംഭവത്തിൽ ടീച്ചറുടെ മൊഴി രേഖപ്പെടുത്തി. അതേ സമയം ഇയാളെ പ്രദേശത്ത് മുൻപ് കണ്ടിട്ടില്ലെന്ന് ടീച്ചറും പ്രദേശവാസികളും പറഞ്ഞു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷണം തുടങ്ങിയതായി പൊലീസ് വ്യക്തമാക്കി.
