ശബരിമല: വൃശ്ചികപ്പുലരിയിൽ ശബരിമല സന്നിധാനത്ത് വൻ ഭക്തജനത്തിരക്ക്. പുലർച്ചെ മൂന്നിന് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ പുതുതായി ചുമതലയേറ്റ മേൽശാന്തി പി.എൻ. മഹേഷ് നമ്പൂതിരി നടതുറന്നു. ഗണപതിഹോമത്തോടെ നിത്യപൂജയും നെയ്യഭിഷേകവും ആരംഭിച്ചു. ഇന്നലെ വൈകുന്നേരം നടതുറന്നതു മുതൽ ആയിരക്ക്കണക്കിന് അയ്യപ്പഭക്തരാണ് ദർശനം നടത്തിയത്. രാത്രിയോടെ തിരക്ക് വര്‍ദ്ധിച്ചു. നടപ്പന്തല്‍ നിറഞ്ഞതോടെ അയ്യപ്പന്മാരെ ക്യൂ കോംപ്ലക്സിലേക്ക് മാറ്റി.
കേന്ദ്ര കാർഷിക, കർഷക ക്ഷേമ
സഹമന്ത്രി ശോഭാ കരന്തലാജേ ഉൾപ്പെടെ ദർശനത്തിന് എത്തി. ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്‍റെ അദ്ധ്യക്ഷതയില്‍ രാവിലെ 8.30ന് അവലോകനയോഗം ചേരും. ദേവസ്വം ഗസ്റ്റ് ഹൗസില്‍ നടക്കുന്ന യോഗത്തില്‍ കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ, അഡ്വ. പ്രമോദ് നാരായണന്‍ എംഎല്‍എ, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്, ദേവസ്വം ബോർഡ് അംഗങ്ങളായ അഡ്വ. എ. അജിത്ത് കുമാർ, ജി. സുന്ദരേശൻ എന്നിവർ പങ്കെടുക്കും.
