സീതാപൂർ: ഉത്തർപ്രദേശിൽ ബൈക്കിലെത്തിയ അക്രമികൾ മാധ്യമ പ്രവർത്തകനെ വെടിവച്ച് കൊലപ്പെടുത്തി. ലഖ്‌നൗ-ഡൽഹി ഹൈവേയിൽ പ്രാദേശിക പത്രപ്രവർത്തകനും വിവരാവകാശ പ്രവർത്തകനുമായ രാഘവേന്ദ്ര ബാജ്പായ് ആണ് അക്രമികളുടെ വെടിയേറ്റു മരിച്ചത്. ഉത്തർപ്രദേശിലെ ഒരു ഹിന്ദി ദിനപത്രത്തിന്‍റെ പ്രാദേശിക ലേഖകനായിരുന്നു രാഘവേന്ദ്ര.
ആദ്യം അപകടമരണമായാണ് കരുതിയത്. എന്നാൽ ശരീരത്തിൽ നിന്നും വെടിയുണ്ടകൾ കണ്ടെത്തിയതോടെ കൊലപാതകം സ്ഥിരീകരിക്കുകയായിരുന്നു. അക്രമികൾ ബൈക്കിലെത്തി ഇയാളെ ഇടിച്ചിടുകയും തുടർന്ന് വെടിവെയ്ക്കുകയും ചെയ്തു.
ശനിയാഴ്ച ഉച്ചകഴിഞ്ഞ് ഒരു ഫോൺ കോൾ ലഭിച്ചതിനെ തുടർന്ന് ഇയാൾ വീട്ടിൽ നിന്നിറങ്ങിപ്പോവുകയായിരുന്നു. തൊട്ടുപിന്നാലെ 3.15ഓടെ രാഘവേന്ദ്രയെ ദേശീയപാതയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി രാഘവേന്ദ്രയ്ക്ക് ഭീഷണി സന്ദേശങ്ങളടങ്ങിയ ഫോൺകോളുകൾ ലഭിക്കുന്നതായി കുടുംബം പറഞ്ഞു. കൊലപാതകത്തിനു പിന്നിലെ കാരണം വ്യക്തമല്ല. അക്രമികളെ കണ്ടെത്താൻ പൊലീസ് നാല് ഗ്രൂപ്പുകൾ രൂപീകരിച്ച് അന്വേഷണമാരംഭിച്ചതായി വ്യക്തമാക്കി
