വിവാഹത്തിനിടെ കുടിവെള്ളത്തിനെ ചൊല്ലി തർക്കം വധു കല്യാണത്തിൽനിന്നും പിന്മാറി

കർണാടക: വിവാഹത്തിന് മുമ്പുള്ള സൽക്കാരത്തിനിടെ കുടിവെള്ളം വിളമ്പാത്തതിനെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന്‌ വിവാഹം മുടങ്ങി. കർണാടകയിലെ ഹിരിയൂർ നഗരത്തിൽ ഞായറാഴ്ചയായിരുന്നു സംഭവം. ദാവണഗെരെ ജില്ലയിലെ ജഗലൂരിൽ നിന്നുള്ള എൻ. മനോജ് കുമാറിന്റെയും തുംകൂർ ജില്ലയിലെ ഷിറ താലൂക്കിലെ ചിരതഹള്ളിയിൽ നിന്നുള്ള സി.എ. അനിതയുടെയും വിവാഹമാണ് മുടങ്ങിയത്. വിവാഹത്തിന് മുമ്പ് നടന്ന അത്താഴ വിരുന്നിനിടെ കുടിവെള്ളം ശരിയായി വിതരണം ചെയ്തില്ല എന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്നാണ് പ്രശ്നങ്ങൾക്ക് ആരംഭം കുറിച്ചത്. കാറ്ററിങ് ജീവനക്കാർ കുടിവെള്ളം ശരിയായി വിതരണം ചെയ്യാത്തതിൽ വധുവിന്റെയും വരന്റെയും ബന്ധുക്കൾക്കിടയിൽ തർക്കം ഉണ്ടാകുകയായിരുന്നു. പിന്നീട് ഇരുകൂട്ടരും കുറ്റപ്പെടുത്തി അങ്ങോട്ടും ഇങ്ങോട്ടും സംസാരിക്കാൻ തുടങ്ങി. കാറ്ററിങ് ജീവനക്കാരുടെ മേൽനൊട്ടം തങ്ങൾക്കല്ലെന്ന് രണ്ട് കുടുംബക്കാരും വാദിച്ചു.


ശനിയാഴ്ച രാത്രി ആരംഭിച്ച വഴക്ക് ഞായറാഴ്ച രാവിലെയും തുടർന്നു. ഞായറാഴ്ച്ച രാവിലെ 10.30 നായിരുന്നു വിവാഹത്തിനുള്ള മുഹൂർത്തം. മധ്യസ്ഥ ശ്രമങ്ങൾ നടത്തിയിട്ടും പ്രശ്നം പരിഹരിക്കാൻ കഴിഞ്ഞില്ല. ഒടുവിൽ, വധൂവരന്മാർ തമ്മിലും വഴക്കുണ്ടായതിനെ തുടർന്ന് വിവാഹം മുടങ്ങുകയായിരുന്നു. വധുവാണ് വിവാഹത്തിൽ നിന്ന് പിന്മാറാനുള്ള തീരുമാനം എടുത്തതെന്നാണ് വിവരം. വരന്റെ കുടുംബം ആവർത്തിച്ച് പറഞ്ഞിട്ടും വധു തീരുമാനത്തിൽ ഉറച്ചുനിൽക്കുകയായിരുന്നു. ബെംഗളൂരുവിലെ ഒരു സ്വകാര്യ സോഫ്റ്റ്‌വെയർ കമ്പനിയിൽ എഞ്ചിനീയർമാരായി ജോലി ചെയ്യുന്നവരാണ് വധുവും വരനും.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: