തിരുവനന്തപുരം: കേരളത്തില്‍ സര്‍ക്കാരിനെതിരെ ജനങ്ങള്‍ക്ക് അസംതൃപ്തിയെന്ന് സി.പി.ഐ നേതാവ് സി. ദിവാകരന്‍. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് തിരിച്ചടിയുണ്ടായതിന് പിന്നാലെയായിരുന്നു രൂക്ഷവിമർശനം. ജനങ്ങള്‍ക്ക് വലിയ പ്രതീക്ഷയുണ്ടായിരുന്നു, ആ പ്രതീക്ഷ നഷ്ടമായി. പെന്‍ഷന്‍, സാമ്പത്തിക പ്രതിസന്ധി, തൊഴിലാളികള്‍ക്കുള്ള ആനുകൂല്യങ്ങള്‍ കൊടുക്കാത്തത്, സര്‍ക്കാര്‍ ജീവനക്കാരുടെ പ്രശ്നങ്ങള്‍ എല്ലാം തിരിച്ചടിയായെന്ന് അദ്ദേഹം പറഞ്ഞു. സര്‍ക്കാരില്‍ എല്‍.ഡി.എഫ് സമഗ്രമായ തിരഞ്ഞെടുപ്പ് പരാജയം പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് ബി.ജെ.പി തള്ളിക്കളയാന്‍ പറ്റാത്ത രാഷ്ട്രീയ ശക്തിയായി വളര്‍ന്നെന്നും സി. ദിവാകരന്‍ പറഞ്ഞു. അതിന്റെ അപകടം ഇടതുപക്ഷം ഗൗരവത്തോടെ കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബി.ജെ.പി വിരുദ്ധ തരംഗം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചു നേട്ടമുണ്ടായത് യു.ഡി.എഫിനായിരുന്നുവെന്നും സി. ദിവാകരന്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് ഫലത്തെപ്പറ്റി പ്രതികരിക്കവേയാണ് സി.ദിവാകരന്റെ വിമര്‍ശനം.
തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ പൊടി തട്ടി പോവുകയല്ല വേണ്ടത്. തിരുവനന്തപുരത്ത് എല്‍.ഡി.എഫ് വോട്ടില്‍ വലിയ കുറവുണ്ടായത് എന്തെന്ന് പരിശോധിക്കണം. എല്‍.ഡി.എഫ് കണക്കുകൂട്ടലും പ്രതീക്ഷയും എല്ലാം അസ്ഥാനത്താക്കിയ ജനവിധിയാണ് ഇത്തവണയുണ്ടായത്. വോട്ടുചോര്‍ച്ച ഉണ്ടായിട്ടുണ്ടോ, ക്രോസ് വോട്ട് നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
തൃശ്ശൂരില്‍ ബി.ജെ.പി ജയിച്ചത് ഗുരുതരമായ രാഷ്ട്രീയ പ്രശ്നത്തിന്റെ തുടക്കമാണ്. സുരേഷ് ഗോപിയുടെ ജയം ബി.ജെ.പി വോട്ടുകള്‍ കൊണ്ട് മാത്രമല്ല, വ്യക്തി ബന്ധങ്ങള്‍ കൊണ്ടുകൂടി ലഭിച്ച വിജയമാണ്. തിരുവനന്തപുരത്ത് ബി.ജെ.പി ശക്തമായ മുന്നേറ്റം നടത്തിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു

