കൊച്ചി: പാറശാല ഷാരോൺ വധക്കേസിൽ മുഖ്യപ്രതി ഗ്രീഷ്മയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കഷായത്തിൽ കീടനാശിനി കലർത്തി കൊലപാതകം നടത്തിയെന്ന കേസിൽ കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ഗ്രീഷ്മ അറസ്റ്റിലായത്. മറ്റു പ്രതികളായ അമ്മയ്ക്കും അമ്മാവനും നേരത്തെ ജാമ്യം ലഭിച്ചിരുന്നു.
ജാമ്യാപേക്ഷ തള്ളിയ നെയ്യാറ്റിൻകര കോടതിയുടെ ഉത്തരവു ചോദ്യം ചെയ്താണ് ഗ്രീഷ്മ ഹൈക്കോടതിയെ സമീപിച്ചത്.
കേസിൽ നെയ്യാറ്റിൻകര സെഷൻസ് കോടതിയിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. പ്രണയബന്ധത്തിൽ നിന്നും ഒഴിവാകാൻ ഗ്രീഷ്മ കഷായത്തിൽ കളനാശിനി ചേർത്ത് നൽകി ഷാരോണിനെ കൊലപ്പെടുത്തിയെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. അമ്മ സിന്ധുവും അമ്മാവൻ നിർമ്മൽ കുമാരൻ നായരും തെളിവു നശിപ്പിക്കാൻ പങ്കുചേർന്നുവെന്നും കുറ്റപത്രം വിശദീകരിക്കുന്നു.
മുഖ്യപ്രതി ഗ്രീഷ്മയ്ക്കെതിരെ കൊലപാതകത്തിന് പുറമെ, വശീകരിച്ച് തട്ടിക്കൊണ്ടുപോകൽ വകുപ്പുകൂടി ചേർത്തിട്ടുണ്ട്. ഷാരോൺ വധക്കേസിൽ ഗ്രീഷ്മയെ അറസ്റ്റ് ചെയ്ത്, 85-ാം ദിവസമാണ് കുറ്റപത്രം നൽകിയത്.
2022 ഒക്ടോബർ 14നാണ് തമിഴ്നാട് പളുകലിലുള്ള വീട്ടിൽ വച്ച് ഗ്രീഷ്മ കഷായത്തിൽ വിഷം കലർത്തി നൽകിയത്. സാധാരണ മരണമെന്നായിരുന്നു ആദ്യ നിഗമനം. പിന്നീട് പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമെന്ന് കണ്ടെത്തിയത്.
