കൽപ്പറ്റ: വയനാട്ടിൽ യുഡിഎഫ് ആഹ്വാനം ചെയ്ത ഹർത്താലിനിടെ പൊലീസും പ്രവർത്തകരും തമ്മിൽ സംഘർഷം. ലക്കിടിയിലാണ് സംഘർഷമുണ്ടായത്. വാഹനം തടഞ്ഞ് പ്രതിഷേധിച്ച ഹർത്താൽ അനുകൂലികളെ പൊലീസ് തടഞ്ഞതോടെയാണ് സംഘർഷമുണ്ടായത്. പ്രവർത്തകർ റോഡിൽ പ്രതിഷേധിച്ചതോടെ പ്രദേശത്ത് ഗതാഗതക്കുരുക്ക് രൂപപ്പെടുകയായിരുന്നു.
പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. സ്ഥലത്ത് പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. വൈത്തിരി വാർഡ് മെമ്പർ ജ്യോതിഷിനെ അടക്കം നിരവധി പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വന്യജീവി ആക്രമണത്തില്‍ തുടര്‍ച്ചയായി മനുഷ്യജീവനുകള്‍ കൊല്ലപ്പെട്ടിട്ടും സര്‍ക്കാര്‍ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് യുഡിഎഫ് ഹര്‍ത്താല്‍.
ഇന്ന് രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. അവശ്യ സര്‍വീസുകളെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. രണ്ട് ദിവസത്തിനിടെ രണ്ട് പേരാണ് വയനാട്ടില്‍ വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാത്രി അട്ടമലയിലും തിങ്കളാഴ്ച വൈകിട്ട് നൂല്‍പ്പുഴയിലും ഉണ്ടായ കാട്ടാന ആക്രമണത്തിലാണ് രണ്ടുപേര്‍ കൊല്ലപ്പെട്ടത്.
അതേസമയം ഹർത്താലിലെ സംഘർഷ സാധ്യത കണക്കിലെടുത്ത് സ്വകാര്യ ബസുകൾ സർവീസ് നടത്തില്ലെന്നു ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ അറിയിച്ചു. ഹർത്താലുമായി സഹകരിക്കില്ലെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റിയും അറിയിച്ചിട്ടുണ്ട്.
