ശ്രീനഗർ: ജമ്മു കശ്മീരിലെ രജൗറിയിലെ ബാജി മാളിലെ വനമേഖലയിൽ സൈനികരും ഭീകരരും തമ്മിലുണ്ടായ അതിരൂക്ഷമായ ഏറ്റുമുട്ടലില്‍ നാലുപേർക്ക് വീരമൃത്യു. ഓഫിസർ റാങ്കിലുള്ള രണ്ടു പേരുൾപ്പെടെയാണു മരിച്ചത്. 3 ഭീകരരെ പിടികൂടാനായി നടത്തിയ ശ്രമത്തിലാണ് ജീവന്‍ നഷ്ടപ്പെട്ടത്. കാലാക്കോട്ട് വനത്തിനുള്ളിൽ ഏറ്റുമുട്ടൽ തുടരുകയാണെന്നും ഭീകരർക്കായുള്ള തിരച്ചിൽ ശക്തമാക്കിയെന്നും സേനാ അധികൃതർ അറിയിച്ചു.
ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നു സൈന്യത്തിന്റെ പ്രത്യേക വിഭാഗവും പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലായിരുന്നു ഏറ്റുമുട്ടൽ. രജൗറി ജില്ലയിൽ കഴിഞ്ഞ ദിവസമുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞയാഴ്ച കുല്‍ഗാമിലുണ്ടായ ഏറ്റുമുട്ടലില്‍ 5 ഭീകരരെ സൈന്യം വധിച്ചു. ലഷ്കർ ഭീകരരാണ് കൊല്ലപ്പെട്ടത്.

