കഴിഞ്ഞദിവസം നടന്‍ വിനായകന്‍ ഫെയ്സ്ബുക്ക് ലൈവില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മരണവുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശങ്ങളിൽ പ്രതിഷേധിച്ച് ഒരു കൂട്ടം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിനായകന്റെ ഫ്ലാറ്റിലെ ജനലിന്റെ ചില്ല് തല്ലിപ്പൊട്ടിക്കുകയും വാതില്‍ അടിച്ചു തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്തു.ഉമ്മന്‍ചാണ്ടിയുടെ വിലാപയാത്ര നടക്കുന്നതിനിടയിലാണ് വിനായകന്‍ അധിക്ഷേപിക്കുന്ന വീഡിയോയുമായി രംഗത്തെത്തിയത്. വിനായകനെതിരെ നടപടി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പരാതി നൽകിയിരുന്നു.ഇതിനു പിന്നാലെയാണ് വിനായകന്റെ ഫ്ലാറ്റിന് നേരെ ആക്രമണം നടന്നത്.
വ്യാഴാഴ്ച ഉച്ചക്ക് 3.30 ഓടെയാണ് സംഭവം.അന്തരിച്ച മുന്‍മുഖ്യമന്ത്രിക്ക് ജയ് വിളിച്ചു കൊണ്ട് ഫ്ലാറ്റിനുള്ളിലേക്ക് കടന്ന് ചെന്ന് ജനലിന്റെ ചില്ല് തല്ലി തകര്‍ക്കുകയും വാതില്‍ അടിച്ചു തകര്‍ക്കാന്‍ ശ്രമിക്കുകയുമായിരുന്നു. തുടര്‍ന്ന് പോലീസും ഫ്ലാറ്റിലെ സെക്യൂരിറ്റി ജീവനക്കാരും ചേര്‍ന്നാണ് ഇവരെ മാറ്റിയത്.ഉമ്മന്‍ചാണ്ടിയുടെ മരണത്തിന് പിന്നാലെ കഴിഞ്ഞദിവസം നടന്‍ വിനായകന്‍ ഫെയ്സ്ബുക്ക് ലൈവില്‍ ചില പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. ഇത് വിമർശനങ്ങള്‍ക്കിടയാക്കുകയും ഇതിനെതിരേ സാമൂഹികമാധ്യമങ്ങളില്‍ വ്യാപക പ്രതിഷേധമുയരുകയും ചെയ്തതോടെ ഈ വീഡിയോ നടന്‍ ഫെയ്സ്ബുക്കില്‍നിന്ന് പിന്‍വലിച്ചിരുന്നു. പിന്നാലെ അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ സാമൂഹികമാധ്യമങ്ങളില്‍ അപമാനിച്ചെന്ന് ആരോപിച്ച് വിനായകനെതിരേ എറണാകുളം ഡി.സി.സി. ജനറല്‍ സെക്രട്ടറി അജിത് അമീര്‍ ബാവ കൊച്ചി അസി. പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു