പത്തനംതിട്ട: ശബരിമലയിൽ ഇത്തവണത്തെ മണ്ഡലകാല വരുമാനം റെക്കോർഡിൽ. കാണിക്ക എണ്ണാൻ ബാക്കിനിൽക്കേയാണ് വരുമാനം 241.71 കോടി രൂപയായി ഉയർന്നത്. കഴിഞ്ഞ തവണത്തേതിലും 18.72 കോടി രൂപയുടെ വർദ്ധനയാണ് ഉണ്ടായത്.
കഴിഞ്ഞ ദിവസങ്ങളിൽ തീർഥാടകരുടെ വലിയ തിരക്കുണ്ടായിരുന്നെങ്കിലും മണ്ഡലപൂജ ദിവസം തീർഥാടകരുടെ നിര ക്യൂ കോംപ്ലക്സ് വരെയായി കുറഞ്ഞു. മണ്ഡലകാല തീർഥാടനത്തിന് മണ്ഡലപൂജയോടെ പരിസമാപ്തിയാകും. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് ഇന്ന് സന്നിധാനത്ത് തിരക്ക് കുറവായിരുന്നു. രാത്രി പതിനൊന്നിന് അടയ്ക്കുന്ന നട മകരവിളക്ക് മഹോൽസവത്തിനായി മുപ്പതിന് തുറക്കും. ജനുവരി പതിനഞ്ചിനാണ് മകരവിളക്ക്. വിവിധ അഭിഷേകങ്ങൾ പൂർത്തിയാക്കി രാവിലെ 10.30 യ്ക്ക് തന്നെ മണ്ഡല പൂജ ചടങ്ങുകൾ തുടങ്ങി. തന്ത്രി കണ്‌ഠരര് മഹേഷ് മോഹനരുടെ നേതൃത്വത്തിലായിരുന്നു ചടങ്ങുകൾ.
രാത്രി ഹരിവരാസനം പാടി നടയടയ്ക്കും. ഇത്തവണത്തെ മണ്ഡലകാലത്ത് തിരക്ക് നിയന്ത്രിക്കുന്നതിൽ ദേവസ്വം ബോർഡും പൊലീസും ഏറെ പഴി കേട്ടിരുന്നു. ഹൈക്കോടതിയ്ക്ക് പോലും പല സമയങ്ങളിലും ഇടപെടേണ്ട സാഹചര്യം ഉണ്ടായി. പൊലീസ് ഉദ്യോഗസ്ഥരെ ഡ്യൂട്ടി മാറ്റേണ്ട സാഹചര്യവും ഉണ്ടായി. എന്നാൽ പിന്നീട് ഒരു ലക്ഷത്തിലധികം തീർഥാടകർ എത്തിയിട്ടും ദർശനത്തിന് തടസമുണ്ടായില്ല
