തിരുവനന്തപുരം: സഹകരണ മേഖല വളർന്ന് വന്നത് ജനങ്ങളിലൂടെയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അത് തകർക്കാമെന്ന വ്യാമോഹം ആർക്കും വേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കോഴിക്കോട് ടൗൺ കോപ്പറേറ്റീവ് സൊസൈറ്റി സിൽവർ ജൂബിലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാർ സഹകരണ മേഖലയെ സംരക്ഷിക്കാൻ എപ്പോഴും കൂടെ ഉണ്ടാകുമെന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു.
സംസ്ഥാനത്തെ സഹകരണ മേഖല വളർച്ച നേടുകയാണെന്ന് അദ്ദേഹം പറഞ്ഞു. ചെറുതും വലുതുമായ സംഘങ്ങൾ ഇക്കാലയളവിൽ വളർച്ച നേടി. ക്രമാനുഗതമായ വളർച്ചയാണ് ഉണ്ടായത്. ഇതിന് ഊടും പാവും നെയ്തത് ജനങ്ങളാണ്. സഹകരണ മേഖല രണ്ടര ലക്ഷം കോടി രൂപയുടെ നിക്ഷേപമുള്ള മേഖലയായി. സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ സഹകരണ മേഖലയിൽ ജവഹർലാൽ നെഹ്റു ഉൾപ്പെടെ മികച്ച പിന്തുണ നൽകി. അത് ഒരു കാലത്തായിരുന്നു. പിന്നീട് ആഗോളവത്കരണ നയം അത് മാറ്റി. സാവധാനം സഹകരണ മേഖലക്ക് തിരിച്ചടി ഉണ്ടായെന്നും അദ്ദേഹം പറഞ്ഞു.

നിക്ഷേപം സ്വീകരിക്കാൻ തുടങ്ങിയതോടെ സഹകരണ മേഖല മെച്ചപ്പെട്ടു. നിക്ഷേപം നടത്തുന്നതിലൂടെ പരസ്പരം സഹായിക്കുകയാണ്. സഹകരണ മേഖല അനുദിനം വളർന്നു. നല്ല വളർച്ച ഉണ്ടായപ്പോൾ നിക്ഷേത്തിന്റെ കാര്യത്തിൽ പലർക്കും അസൂയ ഉണ്ടായി. ചില സ്ഥാപനങ്ങൾക്കും അസൂയ ഉണ്ടായി. ഇത് പല ഔദ്യാഗിക ഏജൻസികളും പ്രകടിപ്പിച്ചു. സംസ്ഥാനത്ത് മാറി മാറി വന്ന സർക്കാറുകൾ സഹകരണ മേഖലയുടെ വളർച്ച സഹായിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. കേന്ദ്രത്തിൽ സഹകരണ മേഖലക്ക് എതിരെ നിലപാട് ഉണ്ടായപ്പോഴും ഇവിടുത്തെ യുഡിഎഫ് സഹകരണ മേഖലക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. ഇതും സഹകരണ രംഗത്ത് കേരളത്തിൽ കക്ഷി രാഷ്ട്രീയത്തിന് അപ്പുറമുള്ള പിന്തുണയാണ് കാണിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു
