ജയ്പൂർ: നിയമപരമായി വിവാഹ പ്രായം എത്തിയിട്ടില്ലെങ്കിലും പ്രായപൂർത്തിയായ രണ്ട് പേർക്ക് ഒരുമിച്ച് ജീവിക്കുന്നതില്‍ നിയമപരമായ പ്രശ്നങ്ങളില്ലെന്ന് രാജസ്ഥാൻ ഹൈക്കോടതി
വിവാഹ പ്രായത്തിന്റെ അടിസ്ഥാനത്തില്‍ ഭരണഘടനാപരമായ അവകാശങ്ങള്‍ നിയന്ത്രിക്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. സ്വന്തം ഇഷ്ടപ്രകാരം ഒരുമിച്ച് താമസിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ച കോട്ടയില്‍ നിന്നുള്ള 18 വയസ്സുള്ള ഒരു സ്ത്രീയും 19 വയസ്സുള്ള ഒരു യുവാവും സമർപ്പിച്ച സംരക്ഷണ ഹർജി പരിഗണിക്കവെയാണ് ജസ്റ്റിസ് അനൂപ് ധണ്ട് ഈ നിരീക്ഷണം നടത്തിയത്. 2025 ഒക്ടോബർ 27 മുതല്‍ തങ്ങള്‍ ഒരു ലിവ്-ഇൻ കരാറില്‍ ഏർപ്പെട്ടതായി ദമ്ബതികള്‍ ബെഞ്ചിനെ അറിയിച്ചു. സ്ത്രീയുടെ കുടുംബം തങ്ങളുടെ ബന്ധത്തെ എതിർക്കുന്നുണ്ടെന്നും ഭീഷണി മുഴക്കിയെന്നും ദമ്ബതികള്‍ ഹർജിയില്‍ ആരോപിച്ചു. കോട്ട പൊലീസില്‍ പരാതി നല്‍കിയിട്ടും നടപടിയൊന്നും സ്വീകരിച്ചില്ലെന്ന് അവർ പറഞ്ഞു.
പുരുഷന് 21 വയസ്സ് തികയാത്തതിനാല്‍ ലിവ്-ഇൻ റിലേഷനില്‍ താമസിക്കാൻ അനുവദിക്കരുതെന്ന് വാദിച്ചുകൊണ്ട് സംസ്ഥാനത്തെ പ്രതിനിധീകരിച്ച അഭിഭാഷകൻ ഹർജിയെ എതിർത്തു. കുടുബവും ഇവരുടെ ബന്ധത്തെ എതിർത്തു. വ്യക്തികള്‍ വിവാഹപ്രായക്കാരല്ല എന്നതുകൊണ്ട് മാത്രം ഭരണഘടനയുടെ ആർട്ടിക്കിള്‍ 21 പ്രകാരമുള്ള ജീവിക്കാനുള്ള അവകാശവും വ്യക്തിസ്വാതന്ത്ര്യവും നിഷേധിക്കാൻ കഴിയില്ലെന്ന് കോടതി വിധിച്ചു. ഇന്ത്യൻ നിയമപ്രകാരം ലിവ്-ഇൻ ബന്ധങ്ങള്‍ നിരോധിക്കുകയോ കുറ്റകരമാക്കുകയോ ചെയ്തിട്ടില്ലെന്നും, ഓരോ പൗരനെയും സംരക്ഷിക്കാൻ സംസ്ഥാനത്തിന് കടമയുണ്ടെന്നും ജഡ്ജി ചൂണ്ടിക്കാട്ടി. ഭീഷണി ആരോപണങ്ങള്‍ പരിശോധിക്കാനും ആവശ്യമെങ്കില്‍ ദമ്ബതികള്‍ക്ക് ആവശ്യമായ സംരക്ഷണം നല്‍കാനും ഭില്‍വാര, ജോധ്പൂർ (റൂറല്‍) പൊലീസ് സൂപ്രണ്ടുമാരോട് ജസ്റ്റിസ് ധന്ദ് നിർദ്ദേശിച്ചു.


