കേന്ദ്രത്തിനെതിരെ പ്രതിരോധം തീർത്ത് സിപിഐഎം. സംസ്ഥാനത്തുടനീളം നടന്ന സിപിഐഎമ്മിന്റെ പ്രതിഷേധ ധർണയിൽ പതിനായിരങ്ങൾ പങ്കെടുത്തു. തിരുവനന്തപുരം രാജ്ഭവന് മുന്നിൽ നടന്ന പ്രതിഷേധ മാർച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ആർഎസ്എസ് നിയന്ത്രിക്കുന്ന ബിജെപി സർക്കാരിനെതിരെ ഇനിയും സമരം തുടരുമെന്ന് ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.
കേരളം മുന്നോട്ടുവയ്ക്കുന്ന ബദലുകളെയും വികസന മുന്നേറ്റത്തെയും തകർക്കാനുള്ള കേന്ദ്ര സർക്കാരിന്റെ ആസൂത്രിത നീക്കത്തിനെതിരെയാണ് സിപിഐഎം പ്രതിഷേധം സംഘടിപ്പിച്ചത്. തിരുവനന്തപുരത്ത് രാജ്ഭവ്ന് മുന്നിലും, വയനാട് ഒഴികെയുള്ള മറ്റ് ജില്ലകളിൽ കേന്ദ്രസർക്കാർ ഓഫീസുകളിലുമാണ് പ്രതിഷേധം നടന്നത്. രാജ്ഭവൻ ഉപരോധം സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
കോഴിക്കോട് സി പി ഐ എം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവനും, പാലക്കാട് സിപിഐഎം കേന്ദ്രകമ്മിറ്റിയംഗം എ കെ ബാലനും, തൃശ്ശൂരിൽ സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം കെ കെ ശൈലജ ടീച്ചറും, പത്തനംതിട്ടയിൽ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആനാവൂർ നാഗപ്പനും, മലപ്പുറത്ത് നന്ദകുമാർ എംഎൽഎയും പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്തു.. മുണ്ടക്കൈ-ചൂരൽ മല ഉരുൾപ്പൊട്ടൽ ദുരന്തത്തിൽ കേന്ദ്രത്തിന്റെ നിഷേധാത്മക നിലപാടിനെതിരെ എൽ ഡി എഫ് നേതൃത്വത്തിൽ ദില്ലിയിൽ സമരം നടക്കുന്നതിനാൽ വയനാട് ജില്ലയിലെ പ്രതിഷേധം മാർച്ച് നാലിനായിരിക്കും നടക്കുക.