ചെന്നൈ: ശക്തമായ കാറ്റിലും മഴയിലും ചെന്നൈ നഗരത്തിലും പരിസരപ്രദേശത്തും വൻനാശനഷ്ടം. രാത്രി പെയ്ത മഴയിൽ നഗരത്തിൻറ പ്രധാനമേഖലയിൽ വെള്ളം കയറി. ചെന്നൈ, തിരുവള്ളൂർ, ചെങ്കൽപെട്ട്, കഞ്ചീപുരം ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
നഗരത്തിലെ പ്രധാന റോഡുകളിലെല്ലാം നിലവിൽ വെള്ളം കയറിയ സ്ഥിതിയാണ്. വിവിധ മെട്രോ സ്റ്റേഷനുകളിലേക്കുള്ള പ്രവേശനവും വെള്ളം കയറിയതിനാൽ മുടങ്ങിയിരിക്കുകയാണ്. നിലവിൽ, ആവശ്യസർവീസുകൾക്ക് മാത്രമാണ് ആളുകൾ റോഡിലിറങ്ങുന്നത്. അത്യാവശമെങ്കിൽ മാത്രം പുറത്തിറങ്ങാനുള്ള നിർദേശം ജനങ്ങൾക്കും കൈമാറിയിട്ടുണ്ട്. അതിനിടെ, ഹസൻ തടാകത്തിന് സമീപം മുതലയിറങ്ങിയത് ജനങ്ങളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.
വഴിയാത്രക്കാരാണ് മുതലയെ കണ്ടത്. വിവരം പോലീസിൽ അറിയിച്ചിട്ടുണ്ട്.
മുൻകരുതലായി ചെന്നൈ അടക്കമുള്ള നാല് ജില്ലകളിൽ ഇന്ന് പൊതുഅവധി പ്രഖ്യാപിച്ചിരിക്കയാണ്. സ്വകാര്യസ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. ചെന്നൈയിലുൾപ്പെടെ റെഡ് അലർട്ട് പ്രഖ്യാപിച്ചതിനാൽ അനാവശ്യമായി ആരും പുറത്തിറങ്ങുതെന്ന് മുന്നറിയിപ്പുണ്ട്. അടിയന്ത സഹായത്തിനായി രക്ഷാദൗത്യ സംഘങ്ങളെയും നിയോഗിച്ചിട്ടുണ്ട്. ബംഗാൾ ഉൾക്കടലിൽ ഇന്നലെ രൂപപ്പെട്ട ചുഴലിക്കാറ്റ് നിലവിൽ വടക്കൻ തമിഴ്നാട് ലക്ഷ്യമാക്കിയാണ് നീങ്ങുന്നത്. നാളെ പുലർച്ചെയോടെ ആന്ധ്രപ്രദേശിലെ നെല്ലൂരിനും മചിലിപട്ടണത്തിനും ഇടയിൽ കരതൊടുമെന്നാണ് കരുതുന്നത്. ഇതിനിടെ, കേരളത്തിലേക്കുൾപ്പെടെയുള്ള 118 ട്രെയിനുകൾ റദ്ധാക്കിയിരിക്കുകയാണ്.
ചുഴലിക്കാറ്റ് ഏകദേശം ദിവസങ്ങളോളം കനത്ത മഴക്ക് കാരണമാകുമെന്ന് പ്രതീക്ഷിക്കുന്നു. കാറ്റിന്റെ വേഗത മണിക്കൂറിൽ 80-90 കി.മീ വരെ ഉയരാം, മണിക്കൂറിൽ 100 കിലോമീറ്റർ വരെ ആഞ്ഞടിക്കും.
