മാന്നാർ: കുഞ്ഞുങ്ങൾക്കുള്ള പോഷകാഹാരമായ അമൃതം പൊടിയിൽ ചത്തുണങ്ങിയ പല്ലികളെ കണ്ടെത്തി. ബുധനൂരിൽ അങ്കണവാടിയിൽ വിതരണം ചെയ്ത അമൃതം പൊടിയിലാണ് ചത്തുണങ്ങിയ നിലയിൽ 2 പല്ലികളെ കണ്ടെത്തിയത്. ഫെബ്രുവരി മാസത്തിൽ നൽകുന്നതിനായി കഴിഞ്ഞ 22ന് ബുധനൂർ പഞ്ചായത്തിൽ നിന്നും അങ്കണവാടികളിലേക്ക് വിതരണം ചെയ്ത അമൃതം പൊടി പായ്ക്കറ്റുകളിൽ ഒന്നിലാണ് ചത്തുണങ്ങിയ പല്ലികളെ കണ്ടത്. രണ്ടു ദിവസം മുമ്പ് ലഭിച്ച അമൃതം പായ്ക്കറ്റ് കഴിഞ്ഞ വെള്ളിയാഴ്ച വീട്ടുകാർ പൊട്ടിച്ച് കുറുക്ക് തയ്യാറാക്കാൻ എടുത്തപ്പോഴാണ് രണ്ട് പല്ലികളെ ചത്ത് ഉണങ്ങിയ നിലയിൽ കണ്ടെത്തിയത്.
വീട്ടുകാർ അറിയിച്ചതിനെ തുടർന്ന് അങ്കണവാടി ടീച്ചറെത്തി പരിശോധിച്ച് സൂപ്പർവൈസറെ വിളിച്ച് കാണിക്കുകയും സിഡിപിഒയ്ക്ക് റിപ്പോർട്ട് ചെയ്യുകയും ചെയ്തു. മാന്നാർ പഞ്ചായത്ത് കുടുംബശ്രീ സംരംഭമായ അമൃതശ്രീ അമൃതം ഫുഡ് സപ്ലിമെന്റ് യൂണിറ്റ് ഉല്പാദിപ്പിക്കുന്ന അമൃതം ന്യൂട്രിമിക്സാണ് അങ്കണവാടികളിൽ വിതരണം ചെയ്യുന്നത്. രണ്ട് വർഷം മുമ്പ് മാന്നാർ പഞ്ചായത്തിലെ കുരട്ടിശ്ശേരി പാവുക്കര രണ്ടാം വാർഡിൽ പ്രവർത്തിക്കുന്ന 171-ാംനമ്പർ അങ്കണവാടിയിൽ വിതരണം ചെയ്ത പായ്‌ക്കറ്റിൽ ചത്ത പല്ലികളുടെ അവശിഷ്ടം കണ്ടെത്തിയതിനെ തുടർന്ന് കുട്ടമ്പേരൂർ മുട്ടേൽ ജംഗ്ഷന് സമീപത്തെ ഉൽപാദന കേന്ദ്രം അടച്ചു പൂട്ടിയിരുന്നു. സംഭവത്തിൽ നടപടിയെടുക്കുമെന്ന പ്രതീക്ഷയിലാണ് കുഞ്ഞുങ്ങളുടെ മാതാപിതാക്കൾ
