ഹിമാചലിൽ മേഘവിസ്ഫോടനത്തിൽ മരണം 5 ആയി ഉയർന്നു. ധർമ്മശാല, കുളു എന്നീ ജില്ലകളിളായി 5 മേഘ വിസ്ഫോടനങ്ങൾ സംഭവിച്ചതായി റിപ്പോർട്ട്. ധർമ്മശാലയിൽ കാണാതായ പത്തു തൊഴിലാളികളിൽ മൂന്നുപേരുടെ മൃതദേഹം കണ്ടെത്തി, ബാക്കിയുള്ളവർക്കായി തിരച്ചിൽ പുരോഗമിക്കുന്നു. സത്ലജ്, ബിയാസ് നദികളിലെ ജലനിരപ്പ് ഉയർന്നതോടെ നദീതീരങ്ങളിൽ താമസിക്കുന്നവർക്ക് ജാഗ്രത നിർദ്ദേശം നൽകി. നദി കരകവിഞ്ഞൊഴുകിയതോടെ വിവിധ ജില്ലകളിൽ കനത്ത നാശനഷ്ടങ്ങളുണ്ടായതായും റിപ്പോർട്ടുണ്ട്. ദേശീയ- സംസ്ഥാന ദുരന്ത നിവാരണ സേനകളുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു
കനത്ത മഴയെത്തുടർന്ന് നദികളും അരുവികളും അതിവേഗം കരകവിഞ്ഞൊഴുകുകയും ജില്ലയിലുടനീളം വെള്ളപ്പൊക്കത്തിന് സമാനമായ സാഹചര്യങ്ങൾ ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. പ്രധാന ഓട്ട്-ലുഹ്രി-സൈഞ്ച് റോഡിലെ ഗതാഗതം തടസ്സപ്പെടുകയും ചെയ്തു. കുളു ജില്ലയിലെ മണാലി, ബഞ്ചാർ പ്രദേശങ്ങളിലും വെള്ളപ്പൊക്കം റിപ്പോർട്ട് ചെയ്തു. ണികരൺ താഴ്‌വരയിലെ ബ്രഹ്മ ഗംഗാ ഡ്രെയിനിൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ നാശനഷ്ടങ്ങൾ ഉണ്ടായതായും റിപ്പോർട്ടുണ്ട്.
