ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് മദ്യ നയ കേസിസിൽ കുരുക്ക് മുറുകുന്നു. അറസ്റ്റ് തടയണമെന്ന കെജ്രിവാളിന്റെ ആവശ്യം അംഗീകരിക്കാൻ ഡൽഹി ഹൈക്കോടതി വിസമ്മതിച്ചതിന് പിന്നാലെയാണ് ഇ.ഡിയുടെ പുതിയ നീക്കം. സമൻസ് നൽകാനാണ് എത്തിയതെന്നാണ് ഇ.ഡി നൽകുന്ന വിശദീകരണം.
എട്ട് ഉദ്യോഗസ്ഥർ അടങ്ങുന്ന സംഘമാണ് കെജ്രിവാളിന്റെ വീട്ടിൽ എത്തിയിരിക്കുന്നത്. ചോദ്യം ചെയ്യൽ ഉൾപ്പെടെയുള്ല നടപടികളിലേക്ക് സംഘം കടന്നേക്കുമെന്നാണ് ലഭ്യമാകുന്ന വിവരം. അതേസമയം, കെജ്രിവാൾ വസതിയിലുണ്ടോയെന്ന കാര്യത്തിൽ ഉൾപ്പെടെ സ്ഥിരീകരണമില്ല.
ഡൽഹി മദ്യനയകേസിൽ ഒമ്പത് തവണ കെജ്രിവാളിന് എൻഫോഴ്സസ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് അയച്ചിരുന്നു. എന്നാൽ ഇതെല്ലാം തന്നെ നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ചാണ് കെജ്രിവാൾ കോടതിയെ സമീപിച്ചത്. നേരത്തെ ഇക്കാര്യത്തിൽ ഡൽഹി മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി പറഞ്ഞിരുന്നു.
ചോദ്യം ചെയ്യലിന് ഹാജരായാൽ അറസ്റ്റ് ഉണ്ടാകരുതെന്ന കെജ്രിവാളിൻ്റെ ഹർജി പരിഗണിച്ചായിരുന്നു ഇത്. എന്നാൽ കേസ് ഹൈക്കോടതിയിലെത്തിയപ്പോൾ അറസ്റ്റ് തടയാൻ വിസമ്മതിക്കുകയായിരുന്നു. ഇ.ഡി സംഘത്തിൻ്റെ കയ്യിൽ പരിശോധന നടത്താനുള്ല വാറന്റ് ഉണ്ടെന്നാണ് വിവരം.
അതേസമയം മദ്യനയ കേസിൽ കേന്ദ്രം അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് പകപോക്കുകയാണെന്നും ഏത് സമയത്തും താൻ അറസ്റ്റ് ചെയ്യപ്പെടുമെന്നും മുമ്പ് കെജ്രിവാൾ തന്നെ പറഞ്ഞിരുന്നു.