ശബരിമല: മണ്ഡലകാലം ആരംഭിച്ചതോടെ പമ്പാ തീരത്തും സമീപ പ്രദേശങ്ങളിലും ഉപേക്ഷിക്കുന്ന വസ്ത്രങ്ങൾകൊണ്ട് പമ്പാനദിയും തീരവും മലിനമാകുന്നു. വസ്ത്രങ്ങൾ നദിയിൽ ഉപേക്ഷിക്കരുതെന്നും അത് അനാചാരമാണെന്നും കാട്ടി ദേവസ്വം ബോർഡ് വിവിധ ഭാഷകളിൽ ബോധവത്കരണ സന്ദേശവും ബോർഡുകളും സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഒന്നും തന്നെ ഫലം കാണുന്നില്ല. മാത്രവുമല്ല ദിനംപ്രതി ഇത് കൂടി വരുന്ന സാഹചര്യം ആണ്. ആന്ധ്ര, കർണാടക എന്നിവിടങ്ങളിൽനിന്നുള്ളവരാണ് വസ്ത്രങ്ങൾ നദിയിൽ ഉപേക്ഷിക്കുന്നത്. ദർശനത്തിനുശേഷം പമ്പയിൽ ഇറങ്ങി ആരുടെയും ശ്രദ്ധയിൽ പെടാതെ തുണി ഒഴുക്കിവിടുകയാണ് പതിവ്. ഇവ നദിയിൽ നിന്നുവാരി പടിക്കെട്ടിൽ കൂട്ടിയിട്ടിരിക്കുകയാണ്. അതിനാൽ കുളിക്കടവും വൃത്തിഹീനമായി മാറിയിട്ടുണ്ട്. ഇത്തരത്തിൽ ഉപേക്ഷിക്കുന്ന വസ്ത്രങ്ങൾ ശേഖരിക്കാൻ ദേവസ്വം ബോർഡ് കരാർ നൽകിയിട്ടുണ്ട്. കരാറുകാർ ഇത് ഉണക്കി തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോകും. ഇവയിൽ ഭൂരിഭാഗം തുണികളും വീണ്ടും വൃത്തിയാക്കി കേരളവും തമിഴ്‌നാടും അടക്കമുള്ള സംസ്ഥാനങ്ങളിലെ വിപണികളിൽ തന്നെ തിരിച്ചെത്തുന്നുമുണ്ട്.
