Headlines

സിപിഐ സംസ്ഥാന കൗണ്‍സിലില്‍ രാജ്യസഭാ സീറ്റിനെ ചൊല്ലി തർക്കം; പി പി സുനീറിന് രാജ്യസഭാ സീറ്റ് നൽകിയതിനെതിരെ വി എസ് സുനിൽകുമാർ‌




തിരുവനന്തപുരം: സിപിഐ കൗണ്‍സിലില്‍ രാജ്യസഭാ സീറ്റിനെ ചൊല്ലി തർക്കം. പി പി സുനീറിന് രാജ്യസഭാ സീറ്റ് നൽകിയതിനെ എതിർത്ത് സിപിഐ കൗൺസിലിൽ വി എസ് സുനിൽകുമാർ രംഗത്ത് വന്നു. രാജ്യസഭാ സ്ഥാനാർത്ഥി നിർ‌ണയ സമയത്ത് തന്നെ സിപിഐയിൽ എതിരഭിപ്രായം ഉയർന്നിരുന്നു. ഇതാണിപ്പോൾ സംസ്ഥാന കൗൺസിലിൽ വീണ്ടും ഉയർന്നിരിക്കുന്നത്.

സുനീര്‍ ചെറുപ്പമാണെന്നും ഇനിയും സമയമുണ്ടായിരുന്നുവെന്നും സുനില്‍കുമാര്‍ അഭിപ്രായപ്പെട്ടു. മുതിര്‍ന്ന നേതാവിനെ അയക്കുന്നതായിരുന്നു ഉചിതമെന്നും സുനില്‍കുമാര്‍ അഭിപ്രായപ്പെട്ടു. ഇതോടെ സുനില്‍കുമാറിനെ പരിഹസിച്ച് എഐവൈഎഫ് പ്രസിഡന്റ് എന്‍ അരുണ്‍ രംഗത്തെത്തി. 40 വയസിന് മുന്‍പ് എംഎല്‍എയും 50 വയസിന് മുന്‍പ് മന്ത്രിയുമായാള്‍ തന്നെ ഇതു പറയണമെന്ന് അരുണ്‍ യോഗത്തില്‍ പരിഹസിച്ച് മറുപടി പറഞ്ഞു.

സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിയാണ് മലപ്പുറം പൊന്നാനി സ്വദേശിയായ സുനീര്‍. നിലവില്‍ ഹൗസിംഗ് ബോര്‍ഡ് ചെയര്‍മാനാണ്. 2019 ലോക്സഭ തിരഞ്ഞെടുപ്പില്‍ വയനാട് ലോക്സഭാ മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്നു. രാജ്യസഭ സീറ്റിന് വേണ്ടി സിപിഐയും കേരള കോണ്‍ഗ്രസ് എമ്മും കടുംപിടുത്തം പിടിച്ചതോടെ വലിയ വിട്ടുവീഴ്ച സിപിഐഎം ചെയ്തിരുന്നു. തങ്ങള്‍ക്ക് അനുവദിക്കപ്പെട്ടിരുന്ന രാജ്യസഭ സീറ്റ് വിട്ടുനല്‍കിയാണ് സിപിഐഎം ഇരുപാര്‍ട്ടികളെയും തൃപ്തിപ്പെടുത്തിയത്.

നേരത്തെ സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന് നല്‍കണമെന്ന് സിപിഐ ആയുള്ള ചര്‍ച്ചയില്‍ സിപിഐഎം മുന്നോട്ടുവെച്ചിരുന്നു. എന്നാല്‍ ഈ നിര്‍ദേശം അംഗീകരിക്കാന്‍ സിപിഐ തയ്യാറായില്ല. ഇതോടെയാണ് തങ്ങളുടെ സീറ്റ് വിട്ടുനല്‍കി പ്രശ്നം അവസാനിപ്പിക്കാന്‍ തയ്യാറായത്.

കേരള കോണ്‍ഗ്രസ് എമ്മിനെ മുന്നണിയില്‍ പിടിച്ചു നിര്‍ത്തണം എന്ന നിര്‍ബന്ധം സിപിഐഎമ്മിനുണ്ടായിരുന്നു. ലോക്സഭയില്‍ ഉണ്ടായിരുന്ന ഒരു സീറ്റും നഷ്ടപ്പെട്ടതോടെ രാജ്യസഭ സീറ്റിന് മേല്‍ മാണി ഗ്രൂപ്പ് പിടിവാശി പിടിക്കുകയായിരുന്നു. ഒരു ക്യാബിനറ്റ് പദവി നല്‍കാമെന്ന് സിപി ഐഎം വാഗ്ദാനം ചെയ്തെങ്കിലും മാണി ഗ്രൂപ്പ് സ്വീകരിച്ചിരുന്നില്ല. അതോടെയാണ് സീറ്റ് വിട്ടുകൊടുക്കാന്‍ സിപിഐഎം തയ്യാറായത്

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: