ആലപ്പുഴ: ഇക്കാലത്ത് ആരെങ്കിലും എസ്എസ്എൽസി തോറ്റാൽ അത് സർക്കാറിന്റെ പരാജയമായി ചിത്രീകരിക്കുമെന്നും രാഷ്ട്രീയ പാർട്ടികൾ സമരത്തിനിറങ്ങുമെന്നും അതുകൊണ്ട് എല്ലാവരെയും ജയിപ്പിക്കുകയാണ് സർക്കാറിന് നല്ല കാര്യമെന്നും മന്ത്രി സജി ചെറിയാൻ. സംസ്ഥാനത്ത് എസ്എസ്എൽസി പാസായ പല കുട്ടികൾക്കും എഴുത്തും വായനയും അറിയില്ലെന്ന് മന്ത്രി പറഞ്ഞു. ആലപ്പുഴയിൽ സ്വകാര്യ സ്ഥാപനത്തിന്റെ ബിരുദദാന ചടങ്ങിൽ സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. ജയിച്ചവരിൽ നല്ലൊരു ശതമാനത്തിനും എഴുതാനോ വായിക്കാനോ അറിയില്ല. പണ്ടൊക്കെ എസ്എസ്എൽസിക്ക് 210 മാർക്ക് കിട്ടാൻ ബുദ്ധിമുട്ടായിരുന്നു. ഇപ്പോൾ എല്ലാവരും ജയിക്കുകയാണ്.
ഈ പ്രവണത നല്ലതല്ലെന്ന് പറഞ്ഞ പുതിയ വിദ്യാഭ്യാസ മന്ത്രി മാറ്റം കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു. പ്രകൃതിയോടുള്ള ഇണങ്ങി ജീവിതം കുറഞ്ഞതിനാൽ കുട്ടികൾക്ക് പോത്തിനെയും പശുവിനെയും തിരിച്ചറിയാതായി. ഇപ്പോൾ തുടങ്ങിയാൽ പൂട്ടാത്ത സ്ഥാപനം മദ്യവിൽപന ശാലയും ആശുപത്രിയുമാണ്. ഈ സ്ഥാപനങ്ങൾ നാൾക്കുനാൾ പുരോഗമിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

