ഹൈദരാബാദ്: തെലങ്കാനയിൽ തുരങ്കം തകർന്ന് എട്ട് തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നു. 43 പേരെ രക്ഷപ്പെടുത്തി. നാഗർകുർണൂലിൽ ശ്രീശൈലം ലെഫ്റ്റ് ബാങ്ക് കനാലിന്റെ ഭാഗമായ തുരങ്കത്തിലാണ് അപകടമുണ്ടായത്.
നിർമാണപ്രവർത്തനങ്ങളെ തുടർന്ന് അടച്ചിട്ടിരിക്കുകയായിരുന്ന തുരങ്കം നാലു ദിവസം മുമ്പാണ് തുറന്നത്. തുരങ്കത്തിലെ ചോർച്ച പരിഹരിക്കുന്നതിനുള്ള ജോലിയിൽ ഏർപ്പെട്ടിരുന്ന തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. ടണൽ മുഖത്ത് നിന്നും 14 കിലോമീറ്ററിനുള്ളിലാണ് അപകടമുണ്ടായത്. മേൽക്കൂരയിൽ നിന്ന് മൂന്ന് മീറ്റർ ഉയരത്തിലുള്ള സിമന്റ് പാളികൾ അടർന്നു വീഴുകയായിരുന്നു. 200 മീറ്ററിലധികം ചെളി പരന്നതും ആശങ്കയ്ക്ക് വഴിവെക്കുകയാണ്. കുടുങ്ങിയ തൊഴിലാളികളുമായി ഇതുവരെ ആശയവിനിമയം നടത്താൻ സാധിച്ചിട്ടില്ല.
സൈന്യം സംസ്ഥാന ദുരന്ത സേന, ദേശീയ ദുരന്തം നിവാരണ സേന എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്. തൊഴിലാളികളെ രക്ഷപ്പെടുത്തുവാൻ വേണ്ടിയുള്ള എല്ലാ ശ്രമങ്ങളും തുടരുന്നുവെന്ന് തെലങ്കാന സർക്കാർ അറിയിച്ചു.
എട്ടുപേർക്ക് വേണ്ടിയുള്ള രക്ഷാപ്രവർത്തനം തുടരുകയാണെന്നും രക്ഷാപ്രവർത്തനത്തിനായി സർക്കാർ എല്ലാ ശ്രമങ്ങളും നടത്തുന്നുവെന്നും അധികാരികൾ അറിയിച്ചു. അപകടത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡിയുമായി ഫോണിൽ സംസാരിക്കുകയും ആവശ്യമായ എല്ലാ സഹായങ്ങളും ഉറപ്പു നൽകുകയും ചെയ്തു.